ഇന്ത്യ ലക്ഷ്യമിട്ടത് ഭീകരകേന്ദ്രങ്ങൾ മാത്രം

എയർ മാർഷൽ എ കെ ഭാരതി, ഡയറക്‌ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് (ഡിജിഎംഒ) ലഫ്റ്റനന്റ് ജനറൽ രാജീവ് ഘായ്, വൈസ് അഡ്മിറൽ എ എൻ പ്രമോദ്, മേജർ ജനറൽ എസ് എസ് ശാർദ എന്നിവർ വാർത്താസമ്മേളനത്തിൽ
ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളെ മാത്രമാണ് ലക്ഷ്യമിട്ടതെന്ന് ഇന്ത്യൻ സായുധസേനാ നേതൃത്വം സംയുക്ത വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ജനങ്ങളെ ലക്ഷ്യമിട്ടുള്ള ഒരു നീക്കവും ഉണ്ടായില്ല. എന്നാൽ, പാകിസ്ഥാൻ ഇന്ത്യയിലെ ജനവാസ മേഖലകളെയും സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടതോടെയാണ് പാക് സൈനിക താവളങ്ങളിൽ തിരിച്ചടി നൽകിയത്.
പാകിസ്ഥാനിലെ ഒമ്പത് ഭീകരകേന്ദ്രം തകർത്ത് നൂറോളം ഭീകരരെ വകവരുത്തി. കാണ്ഡഹാർ വിമാനം റാഞ്ചൽ, പുൽവാമ ആക്രമണം എന്നിവ ആസൂത്രണംചെയ്‌ത യൂസഫ് അസ്ഹർ, അബ്‌ദുൾ മാലിക് റൗഫ്, മുദാസിർ അഹമ്മദ് തുടങ്ങിയ ഭീകരർ കൊല്ലപ്പെട്ടു. റഫാൽ അടക്കമുള്ള യുദ്ധവിമാനങ്ങൾ തകർന്നുവോ എന്ന ചോദ്യത്തിന് എയർ മാർഷൽ വ്യക്തമായ മറുപടി നൽകിയില്ല. സംഘർഷങ്ങളിൽ നഷ്ടമുണ്ടാകും. പൈലറ്റുമാരെല്ലാം മടങ്ങിയെത്തി എന്നായിരുന്നു പ്രതികരണം. റഫാലടക്കം അഞ്ച് വിമാനങ്ങൾ വീഴ്‌ത്തിയെന്നായിരുന്നു പാക് വാദം.
ഡയറക്‌ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് (ഡിജിഎംഒ) ലഫ്റ്റനന്റ് ജനറൽ രാജീവ് ഘായ്, എയർ മാർഷൽ എ കെ ഭാരതി, വൈസ് അഡ്മിറൽ എ എൻ പ്രമോദ്, മേജർ ജനറൽ എസ് എസ് ശാർദ എന്നിവരാണ് വാർത്താസമ്മേളനം നടത്തിയത്.










0 comments