രാജ്യത്ത് 25,000 ത്തിലധികം ലൈസൻസുള്ള പൈലറ്റുമാർ; ഉദ്യോഗാർഥികളുടെ കണക്കറിയാതെ കേന്ദ്രം

ന്യൂഡൽഹി: രാജ്യത്ത് നിലവിൽ ലൈസൻസുള്ള പൈലറ്റുമാരുടെ എണ്ണം 25,000 ആണെന്ന് കേന്ദ്ര സർക്കാർ പാർലമെന്റിനെ അറിയിച്ചു. എന്നാൽ ഇവരിൽ എത്രപേർക്ക് തൊഴിലുണ്ട് എന്നതിനെക്കുറിച്ചോ എത്രപേർ തൊഴിൽ അന്വേഷിക്കുന്നു എന്നതിനെക്കുറിച്ചോ ഉള്ള കൃത്യമായ വിവരങ്ങൾ സർക്കാരിന്റെ പക്കലില്ല.
സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ ലൈസൻസുകളുടെ വിവരങ്ങൾ മാത്രമാണ് സൂക്ഷിക്കുന്നതെന്നും തൊഴിൽ ലഭ്യതയെക്കുറിച്ച് കണക്കെടുക്കാറില്ലെന്നും കേന്ദ്രം വ്യക്തമാക്കി.
തൃണമൂൽ കോൺഗ്രസ് എംപി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി വ്യോമയാന സഹമന്ത്രി മുരളീധർ മോഹോളാണ് ഈ കണക്കുകൾ ലോക്സഭയിൽ അവതരിപ്പിച്ചത്. ലൈസൻസുള്ള പൈലറ്റുമാരിൽ 10,261 പേർ എയർലൈൻ ട്രാൻസ്പോർട്ട് പൈലറ്റ് ലൈസൻസ് ഉള്ളവരാണ്.
വാണിജ്യ വിമാനങ്ങൾ പറത്താൻ വേണ്ട ഏറ്റവും ഉയർന്ന യോഗ്യതയാണിത്. ഇതിനുപുറമെ 12,480 പേർക്ക് കൊമേഴ്‌സ്യൽ പൈലറ്റ് ലൈസൻസും ഉണ്ട്. കോവിഡ് മഹാമാരിക്ക് ശേഷം വ്യോമയാന മേഖലയിൽ വലിയ വളർച്ചയുണ്ടായെങ്കിലും പൈലറ്റുമാരുടെ തൊഴിലില്ലായ്മ സംബന്ധിച്ച ആശങ്കകൾ നിലനിൽക്കുന്നുണ്ട്.
2014 നും 2025 നും ഇടയിൽ 6,775 എടിപിഎൽ ലൈസൻസുകളാണ് ഡിജിസിഎ അനുവദിച്ചത്. ഏറ്റവും കൂടുതൽ ലൈസൻസുകൾ നൽകിയത് 2019-ലായിരുന്നു (752 എണ്ണം).
ഇന്ത്യൻ വിമാനക്കമ്പനികൾ നൂറുകണക്കിന് പുതിയ വിമാനങ്ങൾക്കായി ഓർഡർ നൽകുന്ന സാഹചര്യത്തിൽ, പൈലറ്റുമാരുടെ തൊഴിൽ ലഭ്യത സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ ഇല്ലാത്തത് വലിയ പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെടുന്നു.










0 comments