രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ അടുത്തവർഷം; മെയ്-ജൂണിൽ പരീക്ഷണ ഓട്ടം

ന്യൂഡൽഹിയിലെ റെയിൽ ഭവനിൽ പ്രദർശിപ്പിച്ചിരിക്കുന്ന ബുള്ളറ്റ് ട്രെയിനിന്റെ പ്രതീകാത്മക ചിത്രം | Image Credit: IANS
ന്യൂഡൽഹി : രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിനിന്റെ പരീക്ഷണ ഓട്ടം അടുത്തവർഷം ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ്. 2027 മെയ് അല്ലെങ്കിൽ ജൂണിൽ അതിവേഗ ട്രെയിൻ പരീക്ഷണ ഓട്ടത്തിനായി ട്രാക്കുകളിൽ എത്തും. നിർമാണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന മുംബൈ-അഹമ്മദാബാദ് പാതയിലാണ് പരീക്ഷണ ഓട്ടം നടക്കുക. ഇത് വിജയിച്ചാൽ രണ്ടോ നാലോ മാസത്തിനുള്ളിൽ യാത്രക്കാർക്കായി തുറന്നു കൊടുക്കും.
അതിവേഗ ട്രെയിനിന്റെ ആദ്യ കോച്ച് ഫ്രെയിം പൂർത്തിയാക്കി സ്ക്വീസ് ടെസ്റ്റിംഗിനായി അയച്ചിട്ടുണ്ട്. കോച്ചുകളുടെ പ്രവർത്തനം പരിശോധിച്ചു വരികയാണെന്നും റെയിൽവെ മന്ത്രി പറഞ്ഞു. ട്രെയിൻ പ്രവർത്തക്ഷമമായാൽ ഗുജറാത്തിലെ രണ്ട് പ്രധാന നഗരങ്ങളിൽ നിന്ന് മുംബൈയിലേക്കുള്ള യാത്രാ സമയം കുറയും.
മുംബൈ - അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ ഇടനാഴിയുടെ നിർമാണം വേഗത്തിൽ പുരോഗമിക്കുകയാണെന്നും സൂറത്ത്-വാപി പാത ഈ വർഷം ഡിസംബറോടെ പൂർത്തിയാകുമെന്നും മന്ത്രി പറഞ്ഞു. റിസർവേഷൻ സംവിധാനവും, ഓപ്പറേറ്റിംഗ് സിസ്റ്റവും മെച്ചപ്പെടുത്തി കൊണ്ടിരിക്കുകയാണ്. ബുള്ളറ്റ് ട്രെയിൻ സർവീസ് ക്രമേണ വിവിധ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
സൂററ്റ്-ബിലിമോറ പാതയാണ് ആദ്യം തുറക്കുന്ന റീച്ച്. രണ്ടാമതായി വാപി-സൂറത്ത് സെക്ഷൻ പ്രവർത്തനമാരംഭിക്കും. മൂന്നാം ഘട്ടത്തിൽ വാപി-അഹമ്മദാബാദ് പാതയുടെ കമീഷണിംഗ് നടക്കും. നാലാം ഘട്ടത്തിൽ അഹമ്മദാബാദ്-താനെ സെക്ഷൻ ആരംഭിക്കും. ഈ പാത പൂർത്തിയാക്കി കഴിഞ്ഞാൽ അഹമ്മദാബാദ്-മുംബൈ പാത പൂർണമായി പൂർത്തിയാകും.
മുംബൈ-അഹമ്മദാബാദ് പാതയ്ക്ക് പുറമേ, രാജ്യത്തുടനീളം ഏഴ് അധിക അതിവേഗ റെയിൽ ഇടനാഴികൾ കൂടി പ്രവർത്തനം ആരംഭിക്കും. ഡൽഹി-വാരാണസി, വാരാണസി-പട്‌ന-സിലിഗുരി, മുംബൈ-പൂനെ, പൂനെ-ഹൈദരാബാദ്, ബെംഗളൂരു-ചെന്നൈ, ബെംഗളൂരു-ഹൈദരാബാദ്, ചെന്നൈ-ഹൈദരാബാദ് എന്നീ പാതകളാണ് പൂർത്തിയാവുക.









0 comments