ബംഗളൂരുവിൽ ആമസോൺ, ഇൻസ്റ്റാമാർട്ട് കേന്ദ്രങ്ങളിൽനിന്ന് ₹1.38 കോടിയുടെ പഴകിയ ഭക്ഷണം പിടിച്ചെടുത്തു

പ്രതീകാത്മക ചിത്രം
ബംഗളൂരു: കർണാടകയിൽ ഇ-കൊമേഴ്‌സ്, ക്വിക്ക് കൊമേഴ്‌സ് ശൃംഖലകൾ കേന്ദ്രീകരിച്ച് വൻ ഭക്ഷ്യസുരക്ഷാ ലംഘനം കണ്ടെത്തി. ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് ഉൾപ്പെടെയുള്ള സംഭരണ-വിതരണ കേന്ദ്രങ്ങളിൽനിന്നും മറ്റ് സ്ഥാപനങ്ങളിൽനിന്നുമായി ₹1.38 കോടി വിലവരുന്ന കാലാവധി കഴിഞ്ഞതും തെറ്റായോ അപൂർണമായോ ലേബൽ ചെയ്തതുമായ ഭക്ഷ്യവസ്തുക്കൾ കർണാടക ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ പിടിച്ചെടുത്തു. ലൈസൻസില്ലാതെ സൂക്ഷിച്ച ₹4.02 ലക്ഷം വിലവരുന്ന മരുന്നുകൾ ഉൾപ്പെടെ ആകെ ₹1.43 കോടിയുടെ സാധനങ്ങളാണ് പിടിച്ചെടുത്തത്.
ലക്ഷക്കണക്കിന് ഉപഭോക്താക്കൾ ആശ്രയിക്കുന്ന ഓൺലൈൻ വിതരണ ശൃംഖലകളുടെ സംഭരണ കേന്ദ്രങ്ങളിൽ ഇത്രയും വലിയ തോതിൽ കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ കണ്ടെത്തിയത് സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ പരിശോധനയുടെയും നിരീക്ഷണത്തിന്റെയും കാര്യക്ഷമത സംബന്ധിച്ച ചോദ്യങ്ങളും ഉയർത്തുന്നു.
ദേവനഹള്ളിയിലെയും ആനേക്കലിലെയും ആമസോൺ കേന്ദ്രങ്ങളിലും ഹൊസ്കോട്ടെയിലെ സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് കേന്ദ്രത്തിലുമാണ് പ്രധാന പരിശോധനകൾ നടന്നത്. ഹൊസ്കോട്ടെയിലെ സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് കേന്ദ്രത്തിൽനിന്ന് മാത്രം ₹42 ലക്ഷം വിലവരുന്ന കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ കണ്ടെത്തി. വൃത്തിഹീനമായ സാഹചര്യം ഉൾപ്പെടെയുള്ള ഭക്ഷ്യസുരക്ഷാ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഈ കേന്ദ്രം അടപ്പിച്ചു.
ആമസോണിന്റെ ദേവനഹള്ളി കേന്ദ്രത്തിൽനിന്ന് ₹14 ലക്ഷം വിലവരുന്ന ലേബലിങ് ലംഘനമുള്ള ഭക്ഷ്യവസ്തുക്കളും ₹10 ലക്ഷം വിലവരുന്ന കാലാവധി കഴിഞ്ഞ ഉൽപ്പന്നങ്ങളും പിടിച്ചെടുത്തു. ആകെ ₹24 ലക്ഷത്തിന്റെ ഭക്ഷ്യവസ്തുക്കളാണ് ഇവിടെനിന്ന് കണ്ടെടുത്തത്.
ആനേക്കൽ കേന്ദ്രത്തിൽനിന്ന് ₹19 ലക്ഷം വിലവരുന്ന ലേബലിങ് ലംഘനമുള്ള ഉൽപ്പന്നങ്ങളും ₹13 ലക്ഷം വിലവരുന്ന കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കളും പിടിച്ചെടുത്തു. ഇവയുടെ ആകെ മൂല്യം ₹32 ലക്ഷമാണ്.
ദേവനഹള്ളി, ആനേക്കൽ കേന്ദ്രങ്ങളിൽനിന്ന് യഥാക്രമം ₹2.45 ലക്ഷത്തിന്റെയും ₹1.57 ലക്ഷത്തിന്റെയും മരുന്നുകളും ലൈസൻസില്ലാതെ സൂക്ഷിച്ചതായി കണ്ടെത്തി.
വലിയ വിതരണ ശൃംഖലകൾക്ക് പുറമെ പ്രാദേശിക സ്ഥാപനങ്ങളിലും പരിശോധന നടന്നു. എച്ച്ബിആർ ലേഔട്ടിലെ സപ്ത ബസാറിൽ കാലാവധി കഴിഞ്ഞ ബിസ്കറ്റ്, റാഗി മാവ്, ചിക്കൻ പാറ്റി, പനീർ, കുക്കീസ്, മുട്ട, മാവ് തുടങ്ങിയവ കണ്ടെത്തി. ലിംഗരാജപുരത്തെ ലിയോ 7 എന്റർപ്രൈസസിൽ കാലാവധി കഴിഞ്ഞതോ കാലാവധി തീരാനടുത്തതോ ആയ പോഷക ഉൽപ്പന്നങ്ങൾ, പാനീയങ്ങൾ, ചോക്ലേറ്റ്, മധുരപലഹാരങ്ങൾ, നെയ്, നട്സ്, വിത്തുകൾ എന്നിവയും കണ്ടെത്തി. സ്ഥാപനത്തിൽ ഏകദേശം ₹56 ലക്ഷം വിലവരുന്ന ഭക്ഷ്യവസ്തുക്കൾ സൂക്ഷിച്ചിരുന്നതായി അധികൃതർ അറിയിച്ചു.
പരിശോധനയിൽ തെറ്റായതോ അപൂർണമായതോ ആയ ലേബലുള്ള ₹33 ലക്ഷം വിലവരുന്ന ഭക്ഷ്യവസ്തുക്കളും കാലാവധി കഴിഞ്ഞതോ കാലാവധി തീരാനടുത്തതോ ആയ ₹1.05 കോടി വിലവരുന്ന ഉൽപ്പന്നങ്ങളുമാണ് ആകെ പിടിച്ചെടുത്തത്. ഹോട്ടലുകൾ, റസ്റ്ററന്റുകൾ, ക്ലബ്ബുകൾ, ഗോഡൗണുകൾ, ഭക്ഷ്യവിതരണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്കും പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്. നിയമലംഘനം കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെ തുടർനടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.









0 comments