print edition രൂപയ്‌ക്ക് റെക്കോഡ് തകർച്ച ; ഡോളറിനെതിരെ 91.95 എന്ന നിരക്കിലേക്ക്

ന്യൂഡൽഹി
ഡോളറിനെതിരെ രൂപയ്‌ക്ക് റെക്കോഡ് തകർച്ച. വെള്ളിയാഴ്‌ച 91.95 എന്ന ഏറ്റവും താഴ്‌ന്ന നിരക്കിലേക്ക് രൂപ ഇടിഞ്ഞു. ഓഹരി വിപണിയിൽ നിന്ന് വിദേശനിക്ഷേപകരുടെ കൂട്ടപിൻവാങ്ങലും സ്വർണം, വെള്ളി തുടങ്ങിയ ലോഹങ്ങളുടെ വിലക്കയറ്റവുമാണ് രൂപയുടെ മൂല്യത്തിലെ തുടർച്ചയായ ഇടിവിന് കാരണമാകുന്നത്. ആഭ്യന്തര സമ്പദ്‌വ്യവസ്ഥയിലുള്ള വിശ്വാസകുറവാണ് വിദേശനിക്ഷേപകരുടെ കൂട്ടപിൻവാങ്ങലിന് കാരണം.
വെള്ളിയാഴ്‌ച വ്യാപാരം അവസാനിക്കുമ്പോൾ ഡോളറിനെതിരായി 91.88 എന്ന നിലയിലാണ് രൂപയുള്ളത്. മുപ്പത് പൈസയുടെ ഇടിവാണ് വെള്ളിയാഴ്‌ച മാത്രം സംഭവിച്ചത്. 2025ൽ ഡോളറിനെതിരായി രൂപയുടെ മൂല്യത്തിൽ അഞ്ച് ശതമാനത്തിന്റെ ഇടിവ് സംഭവിച്ചു. എന്നാൽ പുതുവർഷത്തിൽ ആദ്യ മൂന്നാഴ്‌ചയിൽ തന്നെ രൂപയുടെ മൂല്യത്തിൽ രണ്ട് ശതമാനത്തിന്റെ ഇടിവുണ്ടായി. വിലയിടിവ് പിടിച്ചുനിർത്താൻ കേന്ദ്രസർക്കാരിന് സാധിക്കാത്ത സ്ഥിതി തുടർന്നാണ് നടപ്പു സാമ്പത്തികവർഷം അവസാനത്തോടെ ഡോളറിനെതിരെ രൂപയുടെ മൂല്യം നൂറിനോടടുക്കും.
യുഎസിൽ അദാനി ഗ്രൂപ്പിനെതിരായി പുരോഗമിക്കുന്ന നിയമനടപടികളാണ് ആഭ്യന്തര വിപണിയിൽ നിന്ന് വിദേശനിക്ഷേപകരുടെ കൂട്ടപിൻവാങ്ങലിനുള്ള കാരണങ്ങളിലൊന്ന്. ഓഹരിത്തട്ടിപ്പ് കേസിൽ ഗൗതം അദാനിയെ വിളിച്ചുവരുത്തുന്നതിനുള്ള സമൻസ് നേരിട്ട് ഇ–മെയിൽ ചെയ്യാൻ യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമീഷൻ വെള്ളിയാഴ്‌ച കോടതി അനുമതി തേടിയിരുന്നു. ഇതിന് പിന്നാലെ ആഭ്യന്തര വിപണിയിൽ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വിലയിൽ തകർച്ച സംഭവിച്ചു.










0 comments