ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി നദികളിൽ മുതലയും പാമ്പുകളും കാവൽക്കാരായേക്കുമെന്ന് സൂചന

ന്യൂഡൽഹി: ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലെ നദീതീരങ്ങളിൽ നുഴഞ്ഞുകയറ്റവും കുറ്റകൃത്യങ്ങളും തടയുന്നതിന് പാമ്പുകൾ, മുതലകൾ തുടങ്ങിയവയെ വളർത്തേണ്ടതിന്റെ സാധ്യത പരിശോധിക്കാൻ അതിർത്തി സുരക്ഷാ സേന. ഇത് സംബന്ധിച്ച് തങ്ങളുടെ ഫീൽഡ് യൂണിറ്റുകൾക്ക് ബിഎസ്എഫ് നിർദേശം നൽകി. ബിഎസ്എഫ് ആസ്ഥാനത്ത് നിന്ന് ബംഗ്ലാദേശ് അതിർത്തിയിലെ എല്ലാ ഫീൽഡ് യൂണിറ്റുകളിലേക്കും മാർച്ച് 26 ന് അയച്ച സിഗ്നലിൽ, "ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിർദ്ദേശങ്ങൾക്കനുസൃതമായാണ് ഇഴജന്തുക്കളെ വളർത്തൽ " എന്ന് വ്യക്തമാക്കിയിട്ടുണ്ട്.
"അപകടകരമായ നദീതട പ്രദേശങ്ങളിൽ (പാമ്പുകൾ അല്ലെങ്കിൽ മുതലകൾ പോലുള്ളവ) വളർത്തുന്നതിന്റെ സാധ്യത പഠിക്കുകയും പരിശോധിക്കുകയും വേണം. പ്രവർത്തന രംഗത്ത് നിന്ന് തന്നെ അത് നിരീക്ഷിക്കേണ്ടിയിരിക്കുന്നു " -സിഗ്നലിൽ പറയുന്നു. ഈ ആശയം ഇപ്പോഴും പര്യവേക്ഷണ ഘട്ടത്തിലാണെന്നും നടപ്പിലാക്കിയിട്ടില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. അതേ സമയം ലക്ഷ്യം സംബന്ധിച്ച് നിരവധി വെല്ലുവിളികളാണുള്ളത്. ജീവികളെ എങ്ങനെ വാങ്ങാം, നദീതീരത്ത് താമസിക്കുന്ന തദ്ദേശവാസികളിൽ അത് എന്ത് സ്വാധീനം ചെലുത്തും,എന്നതൊക്കെയാണത്- ദ ഹിന്ദു ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു
ബംഗ്ലാദേശുമായും പാകിസ്ഥാനുമായുമുള്ള ഇന്ത്യയുടെ അതിർത്തികൾ സംരക്ഷിക്കുന്നതിനുള്ള പ്രധാന സേനയാണ് അതിർത്തി സുരക്ഷാ സേന(ബിഎസ്എഫ്). എന്നിരുന്നാലും, ബംഗ്ലാദേശുമായുള്ള കിഴക്കൻ അതിർത്തിയിലെ വലിയ ഭാഗങ്ങൾ വെള്ളപ്പൊക്ക സാധ്യതയുള്ളവയാണ്. കൂടാതെ ഭൂപ്രകൃതി വേലി നിർമ്മിക്കുന്നത് ബുദ്ധിമുട്ടുമുണ്ടാക്കുന്നു. അതേസമയം തന്നെ ഈ പ്രദേശങ്ങൾ ജനസാന്ദ്രതയുള്ളതിനാൽ ജീവികളെ ഉപയോഗിക്കുന്നത് അതിർത്തിയുടെ ഇരുവശങ്ങളിലും താമസിക്കുന്നവർക്ക്, പ്രത്യേകിച്ച് വെള്ളപ്പൊക്ക സമയത്ത് വലിയ അപകടസാധ്യതകളും സൃഷ്ടിച്ചേക്കാമെന്നും വിലയിരുത്തുന്നു..










0 comments