print edition ഷാരൂഖ് ഖാന്റെ നാവരിയുന്നവര്‍ക്ക് ലക്ഷം രൂപ നൽകുമെന്ന് ഹിന്ദുമഹാസഭ

ലഖ്നൗ
ബംഗ്ലാദേശ് ക്രിക്കറ്റ് താരം മുസ്തഫിസുര്‍ റഹ്മാനെ ഐപിഎൽ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിൽ ഉള്‍പ്പെടുത്തിയതിന്റെ പേരിൽ ടീം ഉടമ ഷാരൂഖ് ഖാനെതിരെ വിദ്വേഷ പ്രചാരണം കടുക്കുന്നു. ഷാരൂഖ് ഖാന്റെ നാവരിയുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് തീവ്രഹിന്ദുത്വ സംഘടനയായ അഖിലേന്ത്യ ഹിന്ദുമഹാസഭയുടെ ആഗ്ര യൂണിറ്റ് പ്രസിഡന്റ് മീര റാത്തോഡ് പറഞ്ഞു. ഷാരൂഖ് ഖാനെ രാജ്യദ്രോഹിയെന്ന് യുപിയിലെ ബിജെപി നേതാവ് സംഗീത് സോം വിളിച്ചിരുന്നു.
ഷാരൂഖാന്റെ ചെയ്തികള്‍ രാജ്യദ്രോഹിയുടേതിന് സമാനമാണെന്ന് സ്വാമി രാമഭദ്രാചാര്യ നാഗ്പുരിൽ പറഞ്ഞു. ഷാരൂഖ് ഖാന്റെ പ്രശസ്തി ഈ രാജ്യത്തെ ജനങ്ങള്‍ കാരണമാണെന്നും അവരുടെ വികാരത്തെ മാനിക്കണമെന്നും അഖിലേന്ത്യ അഖാഡ പരിഷദ് പ്രസിഡന്റ് രവീന്ദ്ര പുരി പറഞ്ഞു. ഷാരൂഖ് ഖാനെ ബംഗ്ലാദേശിലേക്ക് അയക്കണമെന്നും സ്വത്ത് കണ്ടുകെട്ടണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ദിനേശ് ഫലഹരി മഹാരാജ് കത്തയച്ചു. ബംഗ്ലാദേശി ക്രിക്കറ്റ് താരത്തെ ടീമിൽനിന്ന് നീക്കണമെന്നും പ്രായശ്ചിത്തമെന്നനിലയിൽ മുസ്തഫിസുറിന് നൽകുന്ന കോടികള്‍ ഹിന്ദു കുടുംബങ്ങള്‍ക്ക് നൽകണമെന്ന് ദേവകിനന്ദൻ ഠാക്കൂര്‍ പറഞ്ഞു. ശിവസേന ഉദ്ധവ് വിഭാഗവും ഷാരൂഖിനെതിരെ വിമര്‍ശവുമായെത്തി.










0 comments