ഹിമാചൽ ഹൈക്കോടതിക്ക് ബോംബ് ഭീഷണി; സുരക്ഷ കർശനമാക്കി, പരിശോധന തുടരുന്നു

ഷിംല: ഹിമാചൽ പ്രദേശ് ഹൈക്കോടതിക്ക് ബോംബ് ഭീഷണി. ഔദ്യോഗിക ഇമെയിൽ വഴിയാണ് കോടതി സമുച്ചയം ബോംബ് വച്ച് തകർക്കുമെന്ന സന്ദേശം അധികൃതർക്ക് ലഭിച്ചത്. ഭീഷണിയെത്തുടർന്ന് കോടതി പരിസരത്ത് സുരക്ഷ ശക്തമാക്കുകയും വ്യാപകമായ തിരച്ചിൽ നടത്തുകയും ചെയ്തു.
സന്ദേശം ലഭിച്ച ഉടൻ തന്നെ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. മുൻകരുതൽ നടപടിയുടെ ഭാഗമായി കോടതി സമുച്ചയത്തിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു.
എന്നാൽ പ്രാഥമിക പരിശോധനയിൽ സംശയാസ്പദമായ ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ഇമെയിലിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം സൈബർ സെല്ലിന്റെ സഹായത്തോടെ ആരംഭിച്ചിട്ടുണ്ട്.
സമാനമായ രീതിയിൽ ഒഡീഷയിലെ കോടതികൾക്കും കഴിഞ്ഞ ദിവസം ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഹിമാചലിൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി സെക്രട്ടേറിയറ്റിനും വിവിധ സ്കൂളുകൾക്കും ഇത്തരത്തിൽ വ്യാജ ബോംബ് ഭീഷണികൾ ലഭിക്കുന്നത് പതിവാകുകയാണ്.
സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടോ എന്ന് പൊലീസ് ഗൗരവമായി പരിശോധിക്കുന്നുണ്ട്. നിലവിൽ കോടതിയുടെ പ്രവർത്തനം തടസ്സമില്ലാതെ തുടരുന്നുണ്ടെങ്കിലും കനത്ത ജാഗ്രത തുടരാനാണ് അധികൃതരുടെ തീരുമാനം.










0 comments