ഹിമാചലിൽ ശക്തമായ ഭൂചലനം; കാങ്‌റയിലും ചമ്പയിലും പ്രകമ്പനം, ആളപായമില്ലെന്ന് അധികൃതർ

പ്രതീകാത്മക ചിത്രം
ധരംശാല: ഹിമാചൽ പ്രദേശിലെ കാങ്‌റ, ചമ്പ എന്നീ ജില്ലകളിലും സമീപപ്രദേശങ്ങളിലും വെള്ളിയാഴ്ച രാത്രി ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രാത്രി 10:04-ഓടെയാണ് ഉണ്ടായത്.
ധരംശാലയിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ അകലെ കാങ്‌റ-ചമ്പ അതിർത്തിക്ക് സമീപമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. കാങ്‌റയിലെ ധർ ഗോഡോയിക്ക് സമീപം ഭൂമിയുടെ 5 കിലോമീറ്റർ ആഴത്തിലാണ് പ്രഭവകേന്ദ്രം സ്ഥിതി ചെയ്യുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഭൂചലനത്തെത്തുടർന്ന് ധരംശാലയിലെയും പരിസരപ്രദേശങ്ങളിലെയും ജനങ്ങൾ പരിഭ്രാന്തരായി വീടുകളിൽ നിന്ന് പുറത്തിറങ്ങി ഓടി. എങ്കിലും, സംസ്ഥാനത്തിന്റെ ഒരു ഭാഗത്തുനിന്നും ഇതുവരെ ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. കാങ്‌റ, ചമ്പ ജില്ലകൾ കനത്ത നാശനഷ്ടങ്ങൾ സംഭവിക്കാൻ സാധ്യതയുള്ള 'സീസ്‌മിക് സോൺ 5' (Seismic Zone 5) വിഭാഗത്തിൽ ഉൾപ്പെടുന്ന പ്രദേശങ്ങളാണ്.
ഹിമാചലിന് പുറമെ ചണ്ഡീഗഢിലും പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ഉറങ്ങാൻ തയ്യാറെടുക്കുന്നതിനിടെ രാത്രി 10 മണിയോടെ നേരിയ വിറയൽ അനുഭവപ്പെട്ടതായി ചണ്ഡീഗഢിലെ ഒരു താമസക്കാരനായ ബൽദേവ് ചന്ദ് പറഞ്ഞു. ഏതാനും നിമിഷങ്ങൾ മാത്രമേ ഈ വിറയൽ നീണ്ടുനിന്നുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.









0 comments