ഹിമാചലിൽ ടോൾ നിരക്ക് വർധിപ്പിച്ചു; ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ

ഷിംല: ഹിമാചൽ പ്രദേശിൽ ഏപ്രിൽ 1 മുതൽ ടോൾ നിരക്കുകൾ വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. പുതിയ സാമ്പത്തിക വർഷം മുതൽ ഈ മാറ്റം പ്രാബല്യത്തിൽ വരും. വാഹനങ്ങളുടെ ഇനം അനുസരിച്ച് 30 രൂപ മുതൽ 180 രൂപ വരെയാണ് വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഹിമാചലിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങളെ ഈ നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും, മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള സ്വകാര്യ വാഹനങ്ങളെ വലിയ രീതിയിൽ ബാധിക്കും.
പുതുക്കിയ നിരക്ക് പ്രകാരം കാറുകൾ, ജീപ്പുകൾ, വാനുകൾ തുടങ്ങിയ ഭാരം കുറഞ്ഞ വാഹനങ്ങൾക്ക് നിലവിലെ 70 രൂപയിൽ നിന്ന് 170 രൂപയായി ടോൾ വർദ്ധിക്കും. ലൈറ്റ് കൊമേഴ്‌സ്യൽ വാഹനങ്ങൾക്കും മിനി ബസുകൾക്കും 320 രൂപയും, മൂന്ന് ആക്‌സിലുള്ള വാണിജ്യ വാഹനങ്ങൾക്ക് 600 രൂപയുമാണ് പുതിയ ഫീസ്. ഭാരമേറിയ നിർമാണ യന്ത്രങ്ങൾക്ക് 800 രൂപയും, ഏഴോ അതിലധികമോ ആക്‌സിലുകളുള്ള വലിയ വാഹനങ്ങൾക്ക് 900 രൂപയും നൽകണം. അതേസമയം, രണ്ട് ആക്‌സിൽ വരെയുള്ള ബസുകളുടെയും ട്രക്കുകളുടെയും ടോൾ നിരക്ക് 570 രൂപയായി തന്നെ തുടരും.
സംസ്ഥാനത്തെ 55 ടോൾ ബാരിയറുകളിലും ഫാസ്റ്റാഗ് നിർബന്ധമാക്കിയിട്ടുണ്ട്. ടോൾ നിരക്കിലെ ഈ വർദ്ധനവ് വിനോദസഞ്ചാര മേഖലയെയും ചരക്ക് നീക്കത്തെയും കാര്യമായി ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. ഇതിനെതിരെ ഹിമാചൽ പ്രദേശ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഉൾപ്പെടെയുള്ള വിവിധ സംഘടനകൾ ഇതിനോടകം തന്നെ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.










0 comments