അമേരിക്കയുടെ പേര് പറയാൻ മടി; വെനസ്വേലയ്ക്കൊപ്പമെന്ന് വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: വെനസ്വേലയിലെ സംഭവവികാസങ്ങൾ വളരെയധികം ആശങ്കാജനകമാണെന്ന് ഇന്ത്യ. വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്ഥിതിഗതികൾ സസൂക്ഷ്മം നീരീക്ഷിക്കുന്നുണ്ട്. വെനസ്വേലയിലെ ജനങ്ങളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും ഇന്ത്യ നൽകുന്ന പിന്തുണ തുടരുമെന്നും മന്ത്രാലയം വാർത്താകുറിപ്പിൽ പറയുന്നു.
അതേസമയം, വെനസ്വേലയ്ക്ക് നേരെ കടന്നാക്രമണം നടത്തുകയും പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സീലിയ ഫ്ലോറസിനേയും ബന്ദിയാക്കുകയും ചെയ്ത അമേരിക്കയുടെ പേര് പരാമർശിക്കാതെയാണ് മന്ത്രാലയം വാർത്താക്കുറിപ്പ് പുറത്തുവിട്ടിരിക്കുന്നത്.
മേഖലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥ പരിഹരിക്കുന്നതിനായി ബന്ധപ്പെട്ട എല്ലാ കക്ഷികളും സമാധാനപരമായ ചർച്ചകൾക്ക് തയ്യാറാകണമെന്ന് ഇന്ത്യ അഭ്യർഥിച്ചു. കാരക്കാസിലെ ഇന്ത്യൻ എംബസി പ്രദേശത്തുള്ള ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ട്. സാധ്യമായ എല്ലാ സഹായങ്ങളും നൽകുന്നത് തുടരുമെന്നും മന്ത്രാലയം അറിയിച്ചു.










0 comments