ഹിമാചലിൽ കനത്ത നാശം വിതച്ച്‌ മേഘവിസ്‌ഫോടനം; നിരവധിപേരെ കാണാനില്ല

himachal rain

photo credit: X

വെബ് ഡെസ്ക്

Published on Jun 26, 2025, 09:14 AM | 1 min read

ഷിംല: ഹിമാചൽപ്രദേശിൽ മേഘവിസ്‌ഫോടനത്തിൽ കനത്ത നാശം. സൈൻജിലെ ജിവാനാല, ഗഡ്സയിലെ ശിലാഗഡ്, മണാലിയിലെ സ്നോ ഗാലറി, ബഞ്ചറിലെ ഹോർനഗഡ്, ധർമശാല എന്നിവിടങ്ങളിൽ കനത്ത മഴയെത്തുടർന്ന്‌ വെള്ളം ഉയരുകയാണ്‌.


സൈൻജിലെ റെയ്‌ല ബിഹാലിൽ മൂന്ന് പേർ ഒഴുക്കിൽപ്പെട്ടു. കുളുവിൽ എട്ട് വാഹനങ്ങൾ ഒഴുകിപ്പോയി. ധർമശാലയ്ക്ക് സമീപം ഖനിയാരയിലെ മനുനി ഖാദിൽ പത്തിലധികം തൊഴിലാളികളെ കാണാതായതായി റിപ്പോർട്ടുണ്ട്. മണികരനിലെ ബ്രഹ്മഗംഗ നാല, ഗ്രഹാൻ, കുത്തി കക്ഡി നാല, ജിഭിയിലെ കോട്‌ലാധറിന് സമീപത്തും വെള്ളപ്പൊക്കമുണ്ടായി. ഷില്ലഗഡ് പ്രദേശത്തും മേഘവിസ്ഫോടനം ഉണ്ടാകാൻ സാധ്യതയുള്ളതായി അധികൃതർ ആശങ്ക പ്രകടിപ്പിച്ചു. ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണെന്നും എൻ‌ഡി‌ആർ‌എഫ് സംഘം സ്ഥലത്തുണ്ടെന്നും അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ അശ്വനി കുമാർ പറഞ്ഞു.


സൈൻജ് താഴ്‌വരയിലെ ഷാൻഷാർ, ഷാൻഗാഡ്, സുചൈഹാൻ പഞ്ചായത്ത് പ്രദേശങ്ങളിൽ 2,000 ത്തിലധികം വിനോദസഞ്ചാരികളും 150 ലധികം ടൂറിസ്റ്റ് വാഹനങ്ങളും കുടുങ്ങിക്കിടക്കുകയാണ്‌. 25 വിനോദസഞ്ചാരികൾ ലാഹൗളിലും കുടുങ്ങിക്കിടക്കുന്നു. വിസ്‌ഫോടനത്തെത്തുടർന്ന്‌ ഡൽഹിയിലേക്കും ഷിംലയിലേക്കുമുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി.


വ്യാഴാഴ്ച ഹിമാചലിലെ പല സ്ഥലങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ജൂലൈ 2 വരെ മിക്ക പ്രദേശങ്ങളിലും കാലാവസ്ഥ സമാനമായിരിക്കും. ചമ്പ, കാംഗ്ര, മാണ്ഡി, ഷിംല, സിർമൗർ എന്നീ അഞ്ച് ജില്ലകളിലെ ചില പ്രദേശങ്ങളിൽ വ്യാഴാഴ്ച വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജൂൺ 26, 27 തീയതികളിൽ മഴയുടെ തീവ്രത കൂടുതലായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജൂൺ 28 മുതൽ ജൂലൈ 2 വരെ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home