ഉഷ്ണതരംഗം കനക്കുന്നു ; മധ്യപ്രദേശില്‍ വേനലവധി നീട്ടി

പ്രതീകാത്മക ചിത്രം | image: social news
ഭോപ്പാൽ: കടുത്ത ഉഷ്ണതരംഗം തുടരുന്ന സാഹചര്യത്തിൽ മധ്യപ്രദേശിലെ സ്കൂളുകളിൽ വേനലവധി നീട്ടി. ഇതോടെ ജൂൺ 16 മുതലാണ് ക്ലാസുകൾ ആരംഭിക്കുകയെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. അറിയിപ്പ് പ്രകാരം അധ്യാപകർ ജൂൺ ഏഴ് മുതൽ സ്കൂളിൽ റിപ്പോര്‍ട്ട് ചെയ്താല്‍ മതിയാകും.
ഇതു സംബന്ധിച്ച റിപ്പോർട്ട് ശനിയാഴ്ചയാണ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയത്. സംസ്ഥാനത്തെ പല ജില്ലകളിലും താപനില 45 ഡിഗ്രി സെൽഷ്യസിന് മുകളിൽ രേഖപ്പെടുത്തിയിരുന്നു. ഇതേ തുടർന്നാണ് വേനലവധി നീട്ടാനുള്ള തീരുമാനം. 'സംസ്ഥാനത്ത് കടുത്ത ഉഷ്ണതരംഗം അനുഭവപ്പെടുകയാണ്. പലയിടങ്ങളിലും താപനില 45 ഡിഗ്രി സെൽഷ്യസ് കടന്നു. ഈ സമയത്തും അധ്യാപകർ സെൻസസുമായി ബന്ധപ്പെട്ട ജോലികളിലും മറ്റും ഏർപ്പെട്ടിരിക്കുകയാണ്. അധ്യാപകരുടെ ആരോഗ്യം പരിഗണിച്ചും നിലവിലെ ചൂടിന്റെ കാഠിന്യം കണക്കിലെടുത്തും വേനലവധി നീട്ടുകയാണ്', ഉത്തരവിൽ വിദ്യാഭ്യാസവകുപ്പ് അറിയിച്ചു.
പഠനം ഉപേക്ഷിച്ച് പോയ കുട്ടികളെ തിരികെ കൊണ്ടുവരുകയെന്ന ലക്ഷ്യത്തോടെയുള്ള സ്കൂൾ ചലേൻ ഹം ക്യാമ്പെയിനും സ്കൂൾ തുറക്കുന്നതിനോടൊപ്പം ആരംഭിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ക്യാമ്പെയിൻ ജൂൺ 16ന് ആരംഭിച്ച് ജൂൺ 30 വരെ തുടരും.











0 comments