print edition ഗുജറാത്തില്‍ പ്രണയവിവാഹത്തിനും രക്ഷിതാക്കളുടെ അനുമതി വേണം

ഹർഷ് സാങ്‌വി
ഗാന്ധിനഗർ
ലവ് ജിഹാദ് തടയാനെന്ന പേരിൽ വിചിത്ര തീരുമാനവുമായി ഗുജറാത്ത് സർക്കാർ. എല്ലാ വിവാഹങ്ങളും രജിസ്‌ട്രര്‍ ചെയ്യാന്‍ ഇനിമുതൽ രക്ഷിതാക്കളുടെ അനുമതി നിർബന്ധമാക്കുമെന്ന് ഉപമുഖ്യമന്ത്രി ഹർഷ് സാങ്‌വി നിയമസഭയിൽ പറഞ്ഞു. പ്രണയവിവാഹങ്ങളും രജിസ്റ്റര്‍ ചെയ്യാന്‍ രക്ഷിതാക്കളുടെ അനുമതി വേണ്ടിവരും.
വിവാഹം കഴിക്കാൻ അസിസ്റ്റന്റ് രജിസ്‌ട്രാർക്ക് അപേക്ഷ നൽകുന്ന വരനും വധുവും ഇരു വീട്ടുകാരെയും വിവരം അറിയിച്ചെന്ന് സത്യവാങ്‌മൂലം നൽകണമെന്നാണ് പുതിയ വ്യവസ്ഥ. രക്ഷിതാക്കളുടെ പേര്, വിലാസം, ആധാർ, ഫോൺ നന്പറടക്കം നൽകണം. 10 ദിവസത്തിനുള്ളിൽ മാതാപിതാക്കളെ അസിസ്റ്റന്റ് രജിസ്‌ട്രാർ വിവരമറിയിക്കും. തുടർന്ന് രജിസ്‌ട്രർമാർക്ക് അപേക്ഷ കൈമാറും. ഇത് പിന്നീട് ഓൺലൈനിൽ പോർട്ടലിൽ അപ്‌ലോഡ് ചെയ്യും. 30 ദിവസത്തിന് ശേഷം വിവാഹത്തീയതി ലഭിക്കും.
‘നിലവിലുള്ള വിവാഹ രജിസ്‌ട്രേഷൻ നിയമങ്ങളിലെ പഴുതുകൾ മുതലെടുത്ത് ഗുജറാത്തിൽ വ്യാപകമായി ലവ് ജിഹാദ് നടക്കുന്നുണ്ട്. പാവപ്പെട്ട പെൺകുട്ടികളെ ദുരുപയോഗം ചെയ്യുന്ന നടപടിയ്ക്ക് നേരെ കണ്ണടയ്ക്കാനാകില്ല. ഇത് സാംസ്‌കാരിക കടന്നുകയറ്റമാണ്. അതിനെ ചെറുക്കാനാണ് ചട്ടങ്ങളിൽ മാറ്റം വരുത്തുന്നത്. – ഉപമുഖ്യമന്ത്രി പറഞ്ഞു.










0 comments