ഗുരുഗ്രാമിൽ റൈഡറെ കാറിടിച്ചു വീഴ്ത്തിയ സംഭവം; പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

ന്യൂഡൽഹി: ഗുരുഗ്രാമിൽ ബൈക്ക് റൈഡറെ കാറിടിച്ചു ഇടിച്ചു വീഴ്ത്തിയ കേസിൽ പ്രതിയായ കല്യാൺ ബയ്ൻസലയെ 14 ദിവസത്തേയ്ക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കേസില്‍ കല്യാൺ ബയ്ൻസലയെയും (33) സംഭവസമയത്ത് ഇയാൾക്കൊപ്പം കാറിലുണ്ടായിരുന്ന ബന്ധുവിനെയും ചൊവ്വാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രാജസ്ഥാനിലെ രാജ്ഗഢിൽ നിന്നാണ് ഗുരുഗ്രാം പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടുദിവസത്തെ പൊലീസ് കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടർന്ന് വെള്ളിയാഴ്ചയാണ് ഇവരെ ഗുരുഗ്രാം കോടതിയിൽ ഹാജരാക്കിയത്. കേസിൻ്റെ അടുത്ത വാദം ഒക്ടോബർ ഒന്നിന് നടക്കും.
ഇൻസ്റ്റഗ്രാമിൽ 'rebelwheels_sia_' എന്ന പേരിൽ അറിയപ്പെടുന്ന സിയയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിന്റെ വീഡിയോ യുവതി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഗുരുഗ്രാമിലെ ഗോൾഫ് കോഴ്‌സ് റോഡിൽ തന്റെ ബൈക്കിംഗ് ഗ്രൂപ്പിലെ അംഗങ്ങളോടൊപ്പം സിയ സഞ്ചരിക്കുമ്പോഴായിരുന്നു സംഭവം. Aprilia RS 457 എന്ന ബൈക്കിലാണ് സിയ സഞ്ചരിച്ചിരുന്നത്. അപകടകരമായ രീതിയിൽ തെറ്റായ ദിശയിൽ കാർ സമീപിപിച്ചപ്പോൾ കുറച്ച് മാറ്റി ഓടിക്കൂ എന്ന് സിയ ആംഗ്യം കാണിച്ചു. എന്നാൽ ഇത് കാറിലെ സംഘത്തിന് ഇഷ്ടപ്പെട്ടില്ല.
പിന്നാലെ സംഘം സിയയുടെ ബൈക്കിൽ കാർ മനഃപൂർവം ഇടിച്ചു നിർത്താതെ പോകുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സിയ റോഡിലേക്ക് തെറിച്ചുവീണു. ബൈക്ക് ഏറെ ദൂരം കാറിൽ വലിച്ചിഴയ്ക്കുകയും ചെയ്തു. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ യാത്രയുടെ തുടക്കം മുതൽ കാറിലുണ്ടായിരുന്നവർ തന്നെ പിന്തുടരാൻ ശ്രമിച്ചുവെന്ന് സിയ പറയുന്നുണ്ട്. സിയയുടെ ബൈക്കിൽ ഘടിപ്പിച്ചിരുന്ന ആക്ഷൻ കാമറയിൽ ആക്രമണത്തിന്റെ മുഴുവൻ ദൃശ്യങ്ങളും പതിഞ്ഞിട്ടുണ്ട്.









0 comments