പെൺകുട്ടികൾക്ക് തുല്യത നൽകുന്നതിൽ സമൂഹത്തിന് ഇനിയും ദൂരമേറെ; പോർട്ട് ബ്ലെയർ ബെഞ്ചിന്റെ നിർണ്ണായക നിരീക്ഷണം

കൊൽക്കത്ത: പെൺകുട്ടികൾക്ക് പൂർണ്ണമായ തുല്യത ഉറപ്പാക്കുന്നതിൽ ഇന്ത്യൻ സമൂഹം ഇനിയും ബഹുദൂരം സഞ്ചരിക്കാനുണ്ടെന്ന് കൽക്കട്ട ഹൈക്കോടതിയുടെ പോർട്ട് ബ്ലെയർ സർക്യൂട്ട് ബെഞ്ച്.
ഒന്നര വയസ്സുകാരിയായ മകളെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്ത കേസിൽ പ്രതികളായ ഭർത്താവിന്റെ വീട്ടുകാരെ വെറുതെ വിട്ട കീഴ്‌ക്കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഈ നിരീക്ഷണം.
2021-ൽ പോർട്ട് ബ്ലെയറിലാണ് ഭാവന എന്ന യുവതി മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. പെൺകുഞ്ഞ് ജനിച്ചതിന് ശേഷം ഭർത്താവിന്റെ വീട്ടുകാർ മകളെ ക്രൂരമായ ശാരീരിക-മാനസിക പീഡനങ്ങൾക്കും സ്ത്രീധന പീഡനത്തിനും ഇരയാക്കിയതായി ആരോപണമുണ്ടായിരുന്നു.
ആൺകുട്ടിക്ക് പകരം പെൺകുട്ടി ജനിച്ചതോടെ 20 ലക്ഷം രൂപ കൂടി സ്ത്രീധനം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു പീഡനം. എന്നാൽ ഭർത്താവിനെതിരെ മാത്രം കുറ്റം ചുമത്തുകയും വീട്ടുകാരെ ഒഴിവാക്കുകയും ചെയ്ത സെഷൻസ് കോടതി വിധി ഹൈക്കോടതി റദ്ദാക്കി.
ജസ്റ്റിസ് അപൂർബ സിൻഹ റായിയാണ് വിധി പ്രസ്താവിച്ചത്. ക്രിക്കറ്റ് ലോകകപ്പ് വിജയം ഉൾപ്പെടെ പല മേഖലകളിലും നമ്മുടെ പെൺമക്കൾ തിളങ്ങുന്നത് അഭിമാനകരമാണെങ്കിലും, ഒന്നര വയസ്സുകാരിയായ രുദ്രികയുടെ മരണം നമ്മെ ഓർമ്മിപ്പിക്കുന്നത് അവർക്ക് തുല്യത ഉറപ്പാക്കാൻ ഇനിയും ഏറെ ദൂരം മുന്നോട്ട് പോകാനുണ്ടെന്നാണ് എന്ന് അദ്ദേഹം പറഞ്ഞു.
പ്രതികളായ ഭർത്താവിന്റെ മാതാപിതാക്കളെയും സഹോദരങ്ങളെയും നാലാഴ്ചയ്ക്കകം വിചാരണ കോടതിയിൽ ഹാജരാക്കാൻ കോടതി ഉത്തരവിട്ടു. വിചാരണ കോടതി സാക്ഷികളുടെ മൊഴികൾ ശരിയായി പരിശോധിച്ചില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.










0 comments