'ബാബേസിയ' രോഗബാധ; ഗിർ വനത്തിൽ സിംഹക്കുട്ടികളുടെ മരണം എട്ടായി

സിംഹക്കുട്ടി
ഗാന്ധിനഗർ : ഗുജറാത്തിലെ ഗിർ വനമേഖലയിൽ ഏഷ്യൻ സിംഹക്കുട്ടികൾ തുടർച്ചയായി ചാവുന്നതിനെത്തുടർന്ന് വനംവകുപ്പ് അതീവ ജാഗ്രതയിൽ. ഗിർ ഈസ്റ്റ്, ഗിർ വെസ്റ്റ് ഡിവിഷനുകളിൽ ഉൾപ്പെടുന്ന അംറേലി, ഗിർ സോമനാഥ് ജില്ലകളിലാണ് സിംഹക്കുട്ടികളുടെ മരണനിരക്ക് ഉയർന്നത്. ചികിത്സയിലായിരുന്ന രണ്ട് സിംഹക്കുട്ടികൾ കൂടി കഴിഞ്ഞദിവസം ചത്തതായി സ്ഥിരീകരിച്ചു. നിലവിൽ എട്ട് സിംഹക്കുട്ടികളാണ് മരിച്ചത്.
സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഗാന്ധിനഗറിൽ അടിയന്തര ഉന്നതതല യോഗം വിളിച്ചുചേർത്തിരുന്നു. മൃഗങ്ങളിൽ കടുത്ത ബലഹീനത, ചുമ, മൂക്കൊലിപ്പ് എന്നിവയ്ക്ക് 'ബാബേസിയ' രോഗബാധ കാരണമാകാറുണ്ട്. അംറേലി, ഭാവ്‌നഗർ ജില്ലകളിലെ സിംഹങ്ങളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള ദിവസേനയുള്ള റിപ്പോർട്ടുകൾ വനംവകുപ്പ് ശേഖരിച്ചു വരികയാണ്. 2025ലെ ഏറ്റവും പുതിയ സെൻസസ് പ്രകാരം 891 ഏഷ്യാറ്റിക് സിംഹങ്ങളാണ് ഗുജറാത്തിലുള്ളത്.
രോഗബാധ കണ്ടെത്തിയ ഗിർ ഗഡ്ഡാഡ, ബാബരിയ വനമേഖലകളുടെ പത്ത് കിലോമീറ്റർ ചുറ്റളവിലുള്ള സിംഹങ്ങളെ വനംവകുപ്പ് നിരീക്ഷണത്തിലാക്കി. ഇതിൽ 17 സിംഹങ്ങളെ നിലവിൽ ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ട്. ചത്ത സിംഹക്കുട്ടികളുടെ ആന്തരികാവയവങ്ങളുടെ സാമ്പിളുകൾ കൃത്യമായ രോഗകാരിയെ കണ്ടെത്താനായി ഗാന്ധിനഗറിലെ സംസ്ഥാന ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. ഐസൊലേഷനിലുള്ള സിംഹങ്ങൾക്ക് കടുത്ത വേനൽച്ചൂടിനെ പ്രതിരോധിക്കാനുള്ള ചികിത്സ നൽകി വരുന്നു.
കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലാത്തത് സ്ഥിതിഗതികൾ ശാന്തമാകുന്നതിന്റെ സൂചനയാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഏഷ്യൻ സിംഹങ്ങളുടെ ലോകത്തിലെ ഏക സ്വാഭാവിക ആവാസകേന്ദ്രമായ ഗിർ വനമേഖലയിൽ രോഗബാധ റിപ്പോർട്ട് ചെയ്തതോടെ വനംവകുപ്പും ആരോഗ്യവിദഗ്ധരും അതീവ ജാഗ്രതയിലാണ്.










0 comments