കുടിവെള്ളത്തിൽ മാലിന്യം കലര്‍ന്നുണ്ടായ ദുരന്തത്തിന് പിന്നാലെ മധ്യപ്രദേശിൽ ഗില്ലിൻ ബാരി സിൻഡ്രോം പടരുന്നു

മധ്യപ്രദേശിൽ സര്‍ക്കാര്‍ വിതരണം ചെയ്ത കുടിവെള്ളത്തിൽ കക്കൂസ് മാലിന്യം കലര്‍ന്ന് ഇരുപതിൽ അധികം പേര്‍ മരിച്ച ദുരന്തത്തിന് പിന്നാലെ നീമുച്ച് ജില്ലയിൽ ഗില്ലിൻ-ബാരെ സിൻഡ്രോം പടരുന്നു.രോഗം ബാധിച്ച് രണ്ട് പേർ മരിച്ചു.രണ്ട് പേര്‍ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്
കുടിവെള്ളത്തിലെയും ശുദ്ധമല്ലാത്ത ഭക്ഷണത്തിലെയും പ്രശ്നങ്ങൾ അല്ലെന്നാണ് സര്‍ക്കാരിന്റെ നേരത്തെതന്നെയുള്ള ഔദ്യോഗിക വിശദീകരണം.
അതേസമയം മനസ പട്ടണത്തിൽ ഒരു ഡസനിലധികം കേസുകൾ സ്ഥിരീകരിച്ചതായി ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നു. 35000പേര്‍ താമസിക്കുന്ന പ്രദേശത്ത് ഇതുവരെ 14കേസുകൾ കണ്ടെത്തി.കൺട്രോൾ റൂം സ്ഥാപിക്കാനും,പ്രാദേശിക സർക്കാർ ആശുപത്രിയിൽ ജിബിഎസ് രോഗികൾക്കായി പ്രത്യേക വാർഡ് സൃഷ്ടിക്കാനും ഉത്തരവ് കൈമാറിയിട്ടുണ്ട്.
പകർച്ചവ്യാധി നേരിടാൻ മറ്റ് ക്രമീകരണങ്ങൾ ചെയ്യാനും അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.ജലശുദ്ധീകരണ പ്ലാന്റിൽ നിന്നും മറ്റ് സ്ഥലങ്ങളിൽ നിന്നും എടുത്ത കുടിവെള്ള സാമ്പിളുകളിൽ പരിശോധന നടത്തി.രോഗികളുടെ രക്ത സെറം,ഭക്ഷ്യവസ്തുക്കൾ,മറ്റ് വസ്തുക്കൾ എന്നിവയുടെ സാമ്പിളുകൾ ഹൈദരാബാദ്,കൊൽക്കത്ത,പൂനെ എന്നിവിടങ്ങളിലെ സ്ഥാപനങ്ങളിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
കേന്ദ്ര സര്‍ക്കാര്‍ എട്ട് തവണ തുടര്‍ച്ചയായി രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരം എന്ന പദവി നൽകിയ ഇൻഡോറിൽ കുടിവെളളത്തിൽ കക്കൂസ് മാലിന്യം കലര്‍ന്നുണ്ടായ ദുരന്തത്തിന് തൊട്ടുപിന്നാലെയാണ് ജിബിഎസ് പകര്‍ച്ച വ്യാധിയും സംസ്ഥാനത്ത് പൊട്ടി പുറപ്പെടുന്നത്.ഇൻഡോറിൽ 23പേരുടെ ജീവനെടുത്ത കുടിവെള്ള മലിനീകരണ ദുരന്തത്തിനെതിരെ രാജ്യ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നതോടെ പകര്‍ച്ചവ്യാധി എന്ന നിലയിൽ വിശേഷിപ്പിച്ചാണ് സര്‍ക്കാര്‍ മുഖം രക്ഷിക്കാൻ ശ്രമിച്ചത്.










0 comments