print edition പഴങ്ങളിൽ നിരോധിത രാസവസ്തു: സ്ട്രിപ്പ് പേപ്പർ ടെസ്റ്റ് നിർബന്ധമാക്കി

കൊല്ലം : വിപണിയിൽ ലഭിക്കുന്ന മാമ്പഴം, വാഴപ്പഴം, പപ്പായ തുടങ്ങിയവ കൃത്രിമമായി പഴുപ്പിക്കാൻ നിരോധിത രാസവസ്തുവായ കാൽസ്യം കാർബൈഡ് ഉപയോഗിക്കുന്നത് കണ്ടെത്താൻ സ്ട്രിപ്പ് പേപ്പർ ടെസ്റ്റ് നിർബന്ധമാക്കി. ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന രാസവസ്തു ഉപയോഗത്തിനെതിരെ കർശന നടപടിയെടുക്കാൻ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഭക്ഷ്യസുരക്ഷാ കമ്മീഷണർമാർക്ക് ഫുഡ് സേഫ്‌റ്റി ആന്റ് സ്‌റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) നിർദ്ദേശം നൽകി.
കാൽസ്യം കാർബൈഡിൽനിന്ന് പുറത്തുവരുന്ന അസറ്റിലീൻ വാതകത്തിന്റെ സാന്നിധ്യം കണ്ടെത്താനാണ് പരിശോധന. പഴങ്ങൾ വേഗത്തിൽ പഴുക്കാൻ ഉപയോഗിക്കുന്ന കാൽസ്യം കാർബൈഡ് ഛർദി, ചർമത്തിലെ അൾസർ, ശ്വാസതടസം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. 2011-ലെ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കാൽസ്യം കാർബൈഡിന്റെ ഉപയോഗം നിരോധിച്ചിട്ടുണ്ട്.
പഴുപ്പിക്കാൻ സുരക്ഷിത മാർഗമായി എഥിലീൻ വാതകം ഉപയോഗിക്കാമെങ്കിലും പഴങ്ങൾ ഇതുമായി നേരിട്ട് സമ്പർക്കമുണ്ടാകാൻ പാടില്ലെന്ന നിർദേശമുണ്ട്. പരിശോധന കർശനമാക്കാനും മാർക്കറ്റുകൾ, സംഭരണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ മിന്നൽ പരിശോധന നടത്താനും എഫ്എസ്എസ്എഐ ഉത്തരവായി. നിയമലംഘനം നടത്തുന്നവർക്കെതിരെ കടുത്ത പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു.










0 comments