അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം: സുപ്രീംകോടതി

ന്യൂഡൽഹി : സംസാരിക്കാനും അഭിപ്രായം പ്രകടിപ്പിക്കാനുമുള്ള അവകാശം എപ്പോഴും സംരക്ഷിക്കപ്പെടണമെന്ന് സുപ്രീംകോടതി. തനിക്കെതിരെയുള്ള എഫ്ഐആർ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എംപി ഇമ്രാൻ പ്രതാപ്ഗർഹി നൽകിയ ഹർജി പരിശോധിക്കുന്നതിനിടെയായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം.
സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിലെ ഏ ഖൂൻ കേ പ്യാസേ ബാത് സുനോ എന്ന ഗാനത്തിന്റെ പേരിലാണ് ഇമ്രാനെതിരെ ഗുജറാത്ത് പൊലീസ് ജനുവരിയിൽ കേസ് രജിസ്റ്റർ ചെയ്യുന്നത്. ജനുവരി 17ന് എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇമ്രാൻ നൽകിയ ഹർജി ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു. തുടർന്നാണ് ഇമ്രാൻ സുപ്രീം കോടതിയെ സമീപിച്ചത്. രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും തകർക്കുന്ന തരത്തിലുള്ള ഗാനമാണ് ഇമ്രാൻ പങ്കുവച്ചതെന്നായിരുന്നു ആരോപണം.
എംപിക്കെതിരെ നടപടിയെടുക്കുന്നതിൽ ഗുജറാത്ത് പൊലീസ് അമിത താൽപ്പര്യം കാണിക്കുന്നുവെന്ന് ജസ്റ്റിസുമാരായ അഭയ് എസ് ഓഖ, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബഞ്ച് നിരീക്ഷിച്ചു. ആർട്ടിക്കിൾ 19(1) പ്രകാരമുള്ള അവകാശങ്ങളെ ആർട്ടിക്കിൾ 19(2) ഉപയോഗിച്ച് തടയാൻ ശ്രമിക്കരുതെന്നും സംസാരത്തിനുമേലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരുന്നത് യുക്തസഹമായ കാര്യങ്ങൾക്കുവേണ്ടിയാകണമെന്നും കോടതി പറഞ്ഞു. ഇത്തരത്തിലുള്ള കേസുകളെടുക്കുമ്പോൾ പൊലീസ് കുറച്ചുകൂടെ ജാഗ്രത പാലിക്കണമെന്നും കോടതി വിമർശിച്ചു.
ജനാധിപത്യസമൂഹത്തിൽ അഭിപ്രായം പറയാനും അതിനെ എതിർക്കാനുമുള്ള സ്വാതന്ത്യമുണ്ട്. ഒരാൾ പറയുന്ന പോയിന്റിനെ മറ്റൊരു പോയിന്റിലൂടെ മാത്രമാണ് എതിർക്കേണ്ടത്. ഒരു വിഭാഗം ആളുകൾ ഒരു വ്യക്തിയുടെ അഭിപ്രായത്തെ എതിർത്താലും അഭിപ്രായം പ്രകടിപ്പിക്കുന്ന വ്യക്തിയുടെ അവകാശത്തെയും സ്വാതന്ത്യത്തെയും മാനിക്കണമെന്നും എഫ്ഐആർ റദ്ദാക്കിക്കൊണ്ട് സുപ്രീംകോടതി വ്യക്തമാക്കി.








0 comments