എഐഎഡിഎംകെയിൽ ഭിന്നത രൂക്ഷം; നാലാമത്തെ എംഎൽഎയും രാജിവച്ച് ടിവികെയിലേക്ക്

എഐഎഡിഎംകെ എംഎൽഎ ഇസാക്കി സുബയ തമിഴ്‌നാട് സ്പീക്കർ ജെസിഡി പ്രഭാകറുമായി കൂടിക്കാഴ്ച നടത്തുന്നു (Photo Credit: ANI)
ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പ് പ്രക്രിയകൾ പൂർത്തിയായതിന് ശേഷവും എഐഎഡിഎംകെയിൽ ഭിന്നത രൂക്ഷം. എഐഎഡിഎംകെ എംഎൽഎ ഇസാക്കി സുബയയും രാജിവച്ചു. തമിഴ്‌നാട് നിയമസഭാ സ്പീക്കർക്ക് രാജി കത്ത് സമർപ്പിച്ചു. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ രാജി വെക്കുന്ന നാലാമത്തെ എഐഎഡിഎംകെ എംഎൽഎയാണ് അദ്ദേഹം. ആദ്യം നൽകിയ ടൈപ്പ് ചെയ്ത കത്ത് നിയമങ്ങൾ പാലിക്കാത്തതിനാൽ സ്പീക്കർ നിരസിച്ചു. തുടർന്ന് കൈയെഴുത്ത് കത്ത് നൽകിയപ്പോൾ സ്പീക്കർ അത് സ്വീകരിക്കുകയായിരുന്നു.
മെയ് 13ലെ വിശ്വാസ വോട്ടെടുപ്പിൽ ടിവികെ സർക്കാരിനെ പിന്തുണച്ച എംഎൽഎമാരിൽ ഒരാളാണ് സുബയ. മുൻ മന്ത്രിമാരായ സി വി ഷൺമുഖം, എസ് പി വേലുമണി എന്നിവരെ പിന്തുണയ്ക്കുന്ന വിഭാഗത്തിനൊപ്പമായിരുന്നു ഇദ്ദേഹം. ഇതിനു മുൻപായി എഐഎഡിഎംകെ എംഎൽഎമാരായ മരഗതം കുമാരവേൽ, പി സത്യബാമ, എസ് ജയകുമാർ എന്നിവർ രാജിവച്ച് ടിവികെയിൽ ചേർന്നിരുന്നു. ടിവികെയിൽ ചേർന്ന മൂന്ന് എംഎൽഎമാർക്കും വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ പാർട്ടിയുടെ 'വിസിൽ' ചിഹ്നത്തിൽ മത്സരിക്കാൻ ടിക്കറ്റ് ലഭിക്കുമെന്ന് സൂചനയുണ്ട്.
ഇതോടെ എടപ്പാടി പളനിസ്വാമി വിഭാഗവും പ്രതിരോധത്തിലായിരിക്കുകയാണ്. വിമത വിഭാഗത്തിലായിരുന്ന അഞ്ച് എഐഎഡിഎംകെ എംഎൽഎമാർ പാർടി മേധാവി എടപ്പാടി കെ പളനിസ്വാമിക്ക് പിന്തുണ പ്രഖ്യാപിച്ച് തിരികെ എത്തിയെങ്കിലും പാർടിക്ക് ആകെയുള്ള എംഎൽഎമാരുടെ എണ്ണം വൻതോതിൽ കുറഞ്ഞു. പളനിസ്വാമി ക്യാമ്പിലെ ആകെ എംഎൽഎമാരുടെ എണ്ണം 27 ആയി ഉയർന്നു. ഷൺമുഖം-വേലുമണി നേതൃത്വത്തിലുള്ള വിമത വിഭാഗത്തിനൊപ്പം നിലവിൽ 16 എംഎൽഎമാരാണുള്ളത്.











0 comments