print edition രഞ്ജൻ ഗൊഗോയ് രാജ്യസഭയിൽ നിന്ന് വിരമിച്ചു

ന്യൂഡൽഹി: ആറുവർഷ കാലാവധിക്കിടെ ഒരു ചോദ്യം പോലും ഉന്നയിക്കാതെ സുപ്രീംകോടതി മുൻ ചീഫ് ജസ്‌റ്റിസ് രഞ്ജൻ ഗൊഗോയ് രാജ്യസഭയിൽ നിന്ന് വിരമിച്ചു. ബാബ്‌റി മസ്‌ജിദ് തകർത്തയിടത്ത് രാമക്ഷേത്രം നിർമിക്കാൻ വിധി പറഞ്ഞ ബെഞ്ചിനെ നയിച്ച ഗൊഗോയോയ്‌ക്ക് ഉപകാരസ്‌മരണയായാണ് രാജ്യസഭാംഗത്വം ലഭിച്ചത്.
തിങ്കൾ പകൽ പതിനൊന്നിന് സഭ ചേർന്നയുടൻ ചെയർമാൻ സി പി രാധാകൃഷ്‌ണൻ ഗൊഗോയ്‌ക്ക് ആശംസ നേർന്നു. വിശിഷ്‌ടനായ നിയമജ്ഞൻ എന്ന നിലയിൽ, സഭയുടെ ചർച്ചകളിൽ ഗൊഗോയ് സമാനതകളില്ലാത്ത വിവേകവും അനുഭവപരിചയവും കൊണ്ടുവന്നുവെന്നും അദ്ദേഹത്തിന്റെ ശബ്‌ദം മിസ് ചെയ്യുമെന്നുമാണ് ചെയർമാൻ പറഞ്ഞത്.
എന്നാൽ, 2020 മാർച്ച് 16ന് കേന്ദ്രസർക്കാരിന്റെ നാമനിർദേശത്തിലൂടെ അംഗമായ ഗൊഗോയ് ആറുവർഷത്തിനിടെ ഒരു ചർച്ചയിൽ മാത്രമാണ് പങ്കെടുത്തത്. ഹാജർ നില 53 ശതമാനം മാത്രം.
തെരഞ്ഞെടുക്കപ്പെട്ട ഡൽഹി സർക്കാരിന്റെ അധികാരങ്ങൾ വെട്ടിക്കുറയ്‌ക്കാൻ 2023ൽ കേന്ദ്രം കൊണ്ടുവന്ന ഡൽഹി സർവീസസ് ബില്ലിനെ അനുകൂലിച്ചതാണ് ഗൊഗോയ് നടത്തിയ ഏക പ്രസംഗം. ഭരണഘടനയുടെ അടിസ്ഥാന ഘടന അട്ടിമറിക്കുന്ന ബില്ലിനെ അദ്ദേഹം അനുകൂലിച്ചു.
2017ലെ ട്രൈബ്യൂണൽ നിയമങ്ങൾ റദ്ദാക്കി ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിന് നേർവിപരീതമായിരുന്നു ഇൗ നിലപാട്.
ഇഷ്‌ടമുള്ളപ്പോൾ രാജ്യസഭയിലേക്ക് പോകുമെന്ന് ഒരു അഭിമുഖത്തിൽ ഗൊഗൊയ് പറഞ്ഞത് മുമ്പ് വിവാദമായി.










0 comments