print edition ഭോജ്‍ശാലയിൽ നിയന്ത്രണം നീക്കി എഎസ്ഐ

മധ്യപ്രദേശ് ധറിലെ ഭോജ്‌ശാല സമുച്ചയത്തിൽ പൂജ നടത്താനെത്തിയവർ
ഭോപാൽ: മധ്യപ്രദേശ് ധറിലുള്ള ഭോജ്‌ശാല സമുച്ചയത്തിൽ ആരാധനയ്‍ക്കും മറ്റ് ആവശ്യങ്ങൾക്കുമായി ഹിന്ദുക്കൾക്ക് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) പൂര്‍ണതോതിൽ പ്രവേശനം അനുവദിച്ചു. ‘ഭോജ്‌ശാല ക്ഷേത്രം – കമാൽ മൗല മസ്‌ജിദ്’ എന്നറിയപ്പെടുന്ന പതിനൊന്നാം നൂറ്റാണ്ടിലെ ഈ നിര്‍മിതി മസ്‌ജിദ് അല്ലെന്നും സരസ്വതി ക്ഷേത്രമാണെന്നും മധ്യപ്രദേശ് ഹൈക്കോടതി പ്രഖ്യാപിച്ചതിനുപിന്നാലെയാണിത്.
ഭോജ്‌ശാല ക്ഷേത്രമെന്നതിന് പുറമെ സംസ്‌കൃത ഭാഷ, വ്യാകരണം, സാഹിത്യം എന്നിവയുടെ പഠന-ഗവേഷണ കേന്ദ്രം കൂടിയായിരുന്നുവെന്ന് എഎസ്ഐയുടെ ഉത്തരവ് ഉദ്ധരിച്ച് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ഹിന്ദുക്കള്‍ക്ക് സമുച്ചയത്തിലേക്ക് നിയന്ത്രണങ്ങളില്ലാത്ത പ്രവേശനം ഉണ്ടായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാ വെള്ളിയാഴ്ചയും ഭോജ്‌ശാല സമുച്ചയത്തിനുള്ളിൽ മുസ്ലിങ്ങൾക്ക് നമസ്‍കാരം നടത്താൻ അനുമതി നൽകിയിരുന്ന ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ 2003 -ലെ ഉത്തരവാണ് കഴിഞ്ഞദിവസം ഹൈക്കോടതി റദ്ദാക്കിയത്.










0 comments