അരുണാചൽ അതിര്‍ത്തിയിൽ വെടിവെപ്പ്, എട്ട് അസം സ്വദേശികൾക്ക് പരിക്ക്

ധേമാജി: അസം അരുണാചൽ പ്രദേശ് അതിര്‍ത്തിയിലുണ്ടായ വെടിവെപ്പിൽ എട്ട് അസം സ്വദേശികൾക്ക് പരിക്കേറ്റു. ധേമാജി ജില്ലയിലെ മിങ്മാങ് ബസ്തിക്ക് സമീപം തിങ്കളാഴ്ച രാവിലെയാണ് സംഭവം. അരുണാചൽ പ്രദേശിൽ നിന്നുള്ള ഒരു സംഘമാണ് വെടിവെപ്പിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.
സംസ്ഥാനങ്ങളുടെ അതിരിലെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വെടിവെപ്പിൽ കലാശിച്ചത്. അസമിന്റെ ഭാഗമായി കരുതിയിരുന്ന ഭാഗത്ത് അരുണാചൽ നിവാസികൾ അവകാശം ഉന്നയിച്ചതാണ് തര്‍ക്കത്തിന് കാരണം എന്നാണ് പൊലീസ് വിശദീകരണം.
ദുർഘേശ്വർ പതിർ, രോഹിത് ഡോലെ, നാഗരാജ് ഡോലെ, ബിഗ്ഗേശ്വർ പതിർ, പമേ പെഗു, സഞ്ജയ് തായുങ്, ഉത്പൽ ഡോലെ, ജാൻ ഡോലെ എന്നിവർക്കാണ് വെടിവെപ്പിൽ പരിക്കേറ്റത്. ഇവര്‍ ഗോഗാമുഖ് ആശുപത്രിയിൽ ചികിത്സയിലാണ്. എഴുപേര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. സംഘര്‍ഷത്തെ തുടര്‍ന്ന് അസം-അരുണാചൽ അതിർത്തി പ്രദേശങ്ങളിൽ സുരക്ഷ ശക്തമാക്കിയതായി പൊലീസ് വ്യക്തമാക്കി.
വളരെ കാലമായി തുടരുന്ന അസം അരുണാചൽ അതിര്‍ത്തി തര്‍ക്കത്തിന് തുടര്‍ച്ചയായാണ് സംഘര്‍ഷം. പുതിയ സംഭവങ്ങളഉടെ പശ്ചാത്തലത്തിൽ ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ ചര്‍ച്ച നടത്തി.









0 comments