അഹമ്മദാബാദിൽ 2.38 കോടി രൂപയുടെ വ്യാജനോട്ടുകൾ പിടികൂടി; ഏഴ് പേർ അറസ്റ്റിൽ

പ്രതീകാത്മക ചിത്രം
അഹമ്മദാബാദ്: അഹമ്മദാബാദിൽ 2.38 കോടി രൂപയുടെ വ്യാജനോട്ടുകൾ പിടികൂടി. സൂറത്തിലെ ആത്മീയ-യോഗ അധ്യാപകൻ ഉൾപ്പെടെ ഏഴ് പേരെ അഹമ്മദാബാദ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.
500 രൂപയുടെ 42,000 നോട്ടുകളാണ് പിടിച്ചെടുത്തത്. മുഖ്യ സൂത്രധാരനായ മുകേഷ് തുമ്മർ, യോഗ അധ്യാപകൻ പ്രദീപ് ജോതാംഗിയ, അശോക് മവാനി, രമേശ് ഭലാർ, ദിവ്യേഷ് റാണ, ഭരത് കകാഡിയ എന്നിവരാണ് പിടിയിലായത്. ഇവർക്കൊപ്പം ഒരു സ്ത്രീയും അറസ്റ്റിലായി.
"VVVIP", "ഭാരത സർക്കാർ ആയുഷ് മന്ത്രാലയ അംഗീകൃതം" തുടങ്ങിയ സ്റ്റിക്കറുകൾ പതിപ്പിച്ച എസ്‌യുവി ഉപയോഗിച്ചാണ് നോട്ടുകൾ കടത്താൻ ശ്രമിച്ചത്. കഴിഞ്ഞ നാല് മാസമായി സൂറത്തിലെ ഒരു വീട്ടിൽ വച്ചാണ് നോട്ടുകൾ അച്ചടിച്ചിരുന്നത്. ആലിബാബ പോലുള്ള പ്ലാറ്റ്‌ഫോമുകൾ വഴിയാണ് സെക്യൂരിറ്റി ത്രെഡ് പേപ്പർ എത്തിച്ചത്.
നോട്ടുകളുടെ കൃത്യത ഉറപ്പാക്കാൻ ഫോട്ടോ എഡിറ്റിംഗ് സോഫ്റ്റ്‌വെയറുകളും ചാറ്റ്ജിപിടി (ChatGPT) പോലുള്ള എഐ പ്ലാറ്റ്‌ഫോമുകളും പ്രതികൾ ഉപയോഗിച്ചതായി പൊലീസ് കണ്ടെത്തി.
കൂടുതൽ നോട്ടുകൾ വിപണിയിൽ എത്തിച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ചുവരികയാണ്. പ്രതികളെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കി പൊലീസ് കസ്റ്റഡിയിൽ വാങ്ങും.










0 comments