യുവതിയെ പീഡിപ്പിച്ച വ്യാജ ഡോക്ടർ ഇൻഡോറിൽ അറസ്റ്റിൽ

പ്രതീകാത്മക ചിത്രം
ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ ചികിത്സ തേടിയെത്തിയ മുപ്പതുകാരിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ വ്യാജ ഡോക്ടർ സഈദ് ഖാൻ (ഷാഹിദ്) അറസ്റ്റിലായി. മൂന്ന് മാസം മുൻപ് വയറുവേദനയുമായി ക്ലിനിക്കിലെത്തിയ യുവതിയെ മയക്കുമരുന്ന് ഇൻജക്ഷൻ നൽകി പീഡിപ്പിച്ച ശേഷം നഗ്നചിത്രങ്ങൾ പകർത്തിയെന്നാണ് പരാതി.
ഈ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പത്താൽപാനിയിലെ റിസോർട്ടിലെത്തിച്ചും ഇയാൾ പീഡനം തുടർന്നു. യുവതിയുടെ പരാതിയിൽ ഭാരതീയ ന്യായ സംഹിത, മധ്യപ്രദേശ് മതസ്വാതന്ത്ര്യ നിയമം എന്നിവ പ്രകാരം പോലീസ് കേസെടുത്തു.
പ്രതിയുടെ ക്രൂരത പുറത്തറിഞ്ഞതോടെ പ്രകോപിതരായ ഒരു സംഘം ആളുകൾ സഈദ് ഖാന്റെ വീട് ആക്രമിക്കുകയും വാതിലുകളും മുറ്റത്തുണ്ടായിരുന്ന ബൈക്കും തീയിട്ട് നശിപ്പിക്കുകയും ചെയ്തു. വീട് ആക്രമിച്ച സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ, സഈദ് ഖാന് അംഗീകൃത മെഡിക്കൽ ബിരുദമോ രജിസ്ട്രേഷനോ ഇല്ലെന്നും ഇയാൾ വ്യാജമായാണ് ക്ലിനിക്കും ചെറിയ ആശുപത്രിയും നടത്തിവന്നിരുന്നതെന്നും അധികൃതർ കണ്ടെത്തി. മാനദണ്ഡങ്ങൾ ലംഘിച്ച് മരുന്നുകൾ സൂക്ഷിച്ചതിനെത്തുടർന്ന് ക്ലിനിക്ക് സീൽ ചെയ്യുകയും വ്യാജ ചികിത്സാ കുറ്റത്തിന് ഇയാൾക്കെതിരെ പ്രത്യേക എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്.










0 comments