പശ്ചിമേഷ്യൻ സംഘർഷം
മുട്ടവിലയിൽ ഇടിവ്; നാമക്കലിലെ കർഷകർക്ക് പ്രതിദിനം ഏഴ് കോടി നഷ്ടം

എ ഐ പ്രതീകാത്മക ചിത്രം
ചെന്നൈ: പശ്ചിമേഷ്യൻ സംഘർഷം കാരണം കയറ്റുമതി നിലച്ചതോടെ മുട്ടയുടെ വില വീണ്ടും ഇടിഞ്ഞു. രാജ്യത്തെ പ്രധാന കോഴി വളർത്തൽ കേന്ദ്രങ്ങളിലൊന്നായ നാമക്കലിൽ മുട്ടവിലയിലുണ്ടായ വൻ ഇടിവ് കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കി. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മുട്ടയൊന്നിന് 40 പൈസയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇത് പ്രകാരം പ്രതിദിനം ഏഴ് കോടി രൂപയുടെ നഷ്ടമാണ് കർഷകർക്ക് ഉണ്ടാകുന്നതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നത്.
പല തുറമുഖങ്ങളും അടയ്ക്കുകയും വ്യോമ ഗതാഗതത്തിൽ നിയന്ത്രണങ്ങൾ വരുകയും ചെയ്തപ്പോഴാണ് മുട്ടക്കയറ്റുമതി നിലച്ചത്. മുട്ട കെട്ടിക്കിടക്കുന്ന പശ്ചാത്തലത്തിൽ കഴിഞ്ഞദിവസം നാമക്കലിൽ യോഗം ചേർന്ന നാഷണൽ എഗ് കോഡിനേഷൻ കമ്മിറ്റി സംഭരണവില കുറയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.നിലവിൽ ഒരു മുട്ടയ്ക്ക് ഏകദേശം ഒരു രൂപയുടെ നഷ്ടം കർഷകർക്ക് സംഭവിക്കുന്നുണ്ട്. നാമക്കലിൽ പ്രതിദിനം ഏഴ് കോടിയിലധികം മുട്ടകൾ ഉത്പാദിപ്പിക്കുന്നതിനാൽ കർഷകരുടെ ആകെ നഷ്ടം ഭീമമാണ്.
സർക്കാർ അടിയന്തരമായി ഇടപെട്ട് വില സ്ഥിരപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം. അതേസമയം, ചില്ലറ വിൽപ്പന വിപണിയിൽ മുട്ട ട്രേയ്ക്ക് 85 രൂപ എന്ന നിരക്കിൽ മാറ്റമില്ലാതെ തുടരുകയാണ്.










0 comments