ബെറ്റിങ്ങ് ആപ് കേസിൽ കള്ളപ്പണം വെളുപ്പിക്കലും; യുവരാജിനും റോബിൻ ഉത്തപ്പയ്ക്കും ഇ ഡി നോട്ടീസ്

ന്യൂഡൽഹി:ബെറ്റിങ് ആപ്പ് കേസിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിങ്, റോബിൻ ഉത്തപ്പ, നടൻ സോനു സൂദ് എന്നിവരോട് ചോദ്യം ചെയ്യാൻ ഹാജരാകാൻ ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നോട്ടീസ് അയച്ചു.
നിയമവിരുദ്ധമായ വാതുവയ്പ് ആപ്പായ 1xBet സംബന്ധിച്ച അന്വേഷണവുമായി ബന്ധപ്പെട്ടാണ് നോട്ടീസ്. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ശിഖർ ധവാൻ, സുരേഷ് റെയ്‌ന എന്നിവരുടെ മൊഴി ഇ.ഡി രേഖപ്പെടുത്തിയതിന് ദിവസങ്ങൾക്ക് ശേഷമാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
കഴിഞ്ഞയാഴ്ച, മുൻ ടിഎംസി എംപി മിമി ചക്രവർത്തി, ബോളിവുഡ് നടി ഉർവശി റൗട്ടേല, ബംഗാളി നടൻ അങ്കുഷ് ഹസ്ര എന്നിവരെയും കേന്ദ്ര ഏജൻസി വിളിച്ചുവരുത്തിയിരുന്നു. 1xBet കേസിൽ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമുള്ള നിയമ ലംഘനങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസ്. ഇന്ത്യയിൽ നിരോധിച്ചിരിക്കുന്ന വാതുവയ്പ് പ്ലാറ്റ്‌ഫോമുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലാണ് ഇ ഡി അന്വേഷണം കേന്ദ്രീകരിച്ചിരിക്കുന്നത്.
Related News
സെപ്റ്റംബർ 22 ന് ഏജൻസിയുടെ ഡൽഹി ആസ്ഥാനത്ത് ഇ.ഡി അന്വേഷകരുടെ മുമ്പാകെ ഹാജരാകാൻ ഉത്തപ്പയോട് ആവശ്യപ്പെട്ടു. സെപ്റ്റംബർ 23 ന് എത്തണമെന്നാണ് യുവരാജ് സിങ്ങിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. സോനു സൂദിനോട് ആവശ്യപ്പെട്ടിട്ടുള്ളത് സെപ്റ്റംബർ 24 ന് ഹാജരാകാനാണ്.
റോബിൻ ഉത്തപ്പ (39), യുവരാജ് സിംഗ് (43), സോനു സൂദ് (52) എന്നിവരോട് അടുത്ത ആഴ്ചയിൽ മൊഴി രേഖപ്പെടുത്താനും കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) മൊഴി രേഖപ്പെടുത്താനും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.










0 comments