ന്യൂസ്‍ക്ലിക്ക് കമ്പനി 120 കോടി രൂപയും എഡിറ്റർ ഇൻ ചീഫ് പ്രബീർ പുർകായസ്ത 64 കോടിയും പിഴയൊടുക്കണമെന്ന്
print edition ന്യൂസ് ക്ലിക്കിന് 184 കോടി പിഴ ; പ്രതികാര നടപടിയുമായി മോദി സര്‍ക്കാര്‍

ന്യൂഡൽഹി
മോദി സർക്കാരിന്റെ കൊള്ളരുതായ്‌മകള്‍ക്കെതിരെ തെളിവ് സഹിതം വാര്‍ത്തകള്‍ നൽകുന്ന സ്വതന്ത്ര മാധ്യമസ്ഥാപനമായ ന്യൂസ് ക്ലിക്ക് ഓൺലൈൻ പോര്‍ട്ടലിനെതിരെ പ്രതികാര നടപടിയുമായി ഇഡി. വിദേശത്തുനിന്ന് പണം സ്വീകരിച്ചതില്‍ ഫെമ ചട്ടലംഘനം ആരോപിച്ചാണ് ന്യൂസ് ക്ലിക്കിനും എഡിറ്റർ ഇൻ ചീഫ് പ്രബീർ പുർകായസ്തയ്‌ക്കും ഇഡി 184 കോടി രൂപയുടെ ഭീമൻ പിഴയിട്ടു. പോർട്ടൽ ഉടമയായ പിപികെ ന്യൂസ്‍ക്ലിക്ക് സ്റ്റുഡിയോ പ്രൈവറ്റ് ലിമിറ്റഡ് 120 കോടി രൂപയും പുർകായസ്‌ത 64 കോടി രൂപയും പിഴയൊടുക്കണമെന്നാണ് നോട്ടീസ്.
ചൈനീസ് മാധ്യമസ്ഥാപനവുമായി അടുത്ത ബന്ധമുള്ള അമേരിക്കൻ പൗരനിൽ നിന്ന് പണം സ്വീകരിച്ചുവെന്നതായിരുന്നു പ്രധാന ആരോപണം. എന്നാൽ ആരോപണങ്ങൾ തള്ളിയ ന്യൂസ്‌ക്ലിക്ക് ചട്ടലംഘനം നടത്തിയിട്ടില്ലെന്നും ബാങ്കുകൾ വഴിനിയമപ്രകാരമാണ് ഫണ്ട് സ്വീകരിക്കുന്നതെന്നും നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. 2021ൽ ഡൽഹിയിലെ ന്യൂസ്‌ക്ലിക്ക് ആസ്ഥാനത്ത് 50 മണിക്കൂറാണ് ഇഡി റെയ്‌ഡ് നടത്തിയത്.
പ്രബീർ പുർകായസ്‌തയെയും എച്ച്‌ആർ വിഭാഗം മേധാവി അമിത് ചക്രവർത്തിയെയും 2023ൽ യുഎപിഎ കുറ്റം ചുമത്തി ഡൽഹി പൊലീസ് അറസ്‌റ്റും ചെയ്‌തു. അറസ്‌റ്റ് നിയമവിരുദ്ധമെന്ന് വ്യക്തമാക്കി സുപ്രീംകോടതി 2024ൽ മോചിപ്പിച്ചു. കേസിൽ പൊലീസ് ഉരുണ്ടുകളിച്ചതിനെ സുപ്രീംകോടതി രൂക്ഷമായാണ് അന്ന് വിമർശിച്ചത്.










0 comments