print edition റോബർട്ട് വധ്രയ്‌ക്കെതിരെ ഇഡി കുറ്റപത്രം

ന്യൂഡൽഹി
ലണ്ടനിലെ ആഡംബര ഫ്‌ളാറ്റുമായി ബന്ധപ്പെട്ട് ആയുധ ഇടപാടുകാരൻ സഞ്‌ജയ് ഭണ്ഡാരിയുമായി ചേർന്നുള്ള കള്ളപ്പണം ഇടപാട് കേസിൽ വയനാട് എംപിയും കോൺഗ്രസ് നേതാവുമായ പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വധ്രയ്‍ക്ക് എതിരെ ഇഡി കുറ്റപത്രം.
ലണ്ടനിലെ 12, ബ്രയാൻസ്‌റ്റോൺ സ്‌ക്വയർ ഹൗസ് എന്ന വിലാസത്തിലുള്ള ഫ്ലാറ്റിനായി പണം മുടക്കിയത് വധ്രയാണെന്നും യുപിഎ കാലത്ത് നടത്തിയ പെട്രോളിയം ഇടപാടിന് പ്രതിഫലമായി ലഭിച്ച കോഴപ്പണം ഇതിന് ഉപയോഗിച്ചതെന്നുമാണ് ഇഡി ആരോപണം.
ബിനാമി പേരുകളിലായിരുന്നു ഉടമസ്ഥാവകാശം. ഫ്ലാറ്റ് ഉപയോഗിച്ചിരുന്നത് വധ്രയാണ്. തുടക്കത്തിൽ സഞ്‌ജയ് ഭണ്ഡാരിയുടെ പേരിലായിരുന്നു ഫ്ലാറ്റെങ്കിൽ പിന്നീട് സി സി തമ്പി, ചേറു എന്നീ പേരുകളിലേക്ക് മാറി. ഫ്ലാറ്റിനായി പണം മുടക്കിയിട്ടുള്ളത് വധ്രയാണ്. 21 കോടി രൂപ മുതൽമുടക്കിലാണ് സ്വന്തമാക്കിയത്. ഇഡി ഡൽഹിയിലെ പ്രത്യേക കോടതിയിൽ സമര്‍പ്പിച്ച കുറ്റപത്രത്തിൽ ഇഡി ചൂണ്ടിക്കാട്ടി.
ഡിസംബർ ആറിന് കേസ് വീണ്ടും പരിഗണിക്കും. ഹരിയാനയിലെ ഭൂമിയിടപാട് കേസുമായി ബന്ധപ്പെട്ടും വധ്രയ്‌ക്കെതിരെ ഇഡി നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു. യുപിഎ ഭരണകാലത്ത് രാജസ്ഥാനിലെ ബിക്കാനീറിൽ നടത്തിയ ഭൂമിയിടപാട് കേസിലും വധ്ര അന്വേഷണം നേരിടുകയാണ്.









0 comments