ad
Deshabhimani

ഓൺലൈൻ വാതുവെപ്പ് കേസ്: 1,810 കോടിയുടെ ആസ്തികൾ ഇഡി കണ്ടുകെട്ടി

Betting app.jpg
വെബ് ഡെസ്ക്

Published on Mar 02, 2026, 10:20 PM | 1 min read

ന്യൂഡൽഹി: വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വൻ നടപടിയുമായി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). കേസിലെ പ്രധാന പ്രതികളുടെയും സഹായികളുടെയും 1,810 കോടി രൂപയുടെ ആസ്തികൾ കൂടി ഇഡി താൽക്കാലികമായി കണ്ടുകെട്ടി.


ഇതോടെ ഈ കേസിൽ ഇതുവരെ കണ്ടുകെട്ടിയ ആകെ ആസ്തികളുടെ മൂല്യം 2,600 കോടി രൂപയായി ഉയർന്നു. ബാങ്ക് നിക്ഷേപങ്ങൾ, ഓഹരി വിപണിയിലെ നിക്ഷേപങ്ങൾ, ഭൂമി, കെട്ടിടങ്ങൾ എന്നിവയുൾപ്പെടെയുള്ള സ്ഥാവര-ജംഗമ ആസ്തികളാണ് ഇഡി പിടിച്ചെടുത്തത്.


ഇതിൽ പ്രധാന പ്രതിയായ സൗരഭ് ചന്ദ്രാക്കറുടെയും സഹായികളുടെയും ഉടമസ്ഥതയിലുള്ള വിദേശ കമ്പനികളുടെ നിക്ഷേപങ്ങളും ഉൾപ്പെടുന്നു. ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹവാലാ ഇടപാടുകാരനായ ഹരിശങ്കർ തിബ്രേവാളിന്റെ നിയന്ത്രണത്തിലുള്ള കമ്പനികൾ വഴി ഇന്ത്യൻ ഓഹരി വിപണിയിൽ നിക്ഷേപിച്ച 74.28 കോടി രൂപയുടെ ബാങ്ക് ബാലൻസും ഇതിൽ ഉൾപ്പെടുന്നു.


മഹാദേവ് ഓൺലൈൻ ബുക്ക് എന്ന വാതുവെപ്പ് ആപ്പ് വഴി പൊതുജനങ്ങളെ വഞ്ചിച്ചും നിയമവിരുദ്ധമായി പണം സമ്പാദിച്ചും ലഭിച്ച തുക ഹവാലാ ഇടപാടുകളിലൂടെയും ബിനാമി അക്കൗണ്ടുകളിലൂടെയും വെളുപ്പിച്ചതായാണ് അന്വേഷണ ഏജൻസി കണ്ടെത്തിയത്.


ഛത്തീസ്‌ഗഢ് പൊലീസിന്റെ എഫ്‌ഐആർ അടിസ്ഥാനമാക്കി തുടങ്ങിയ അന്വേഷണം നിലവിൽ അന്താരാഷ്ട്ര തലത്തിലുള്ള സാമ്പത്തിക ഇടപാടുകളിലേക്കും സിനിമാ താരങ്ങൾ ഉൾപ്പെടെയുള്ള പ്രമുഖരിലേക്കും നീണ്ടിട്ടുണ്ട്.


ദുബായിൽ ഒളിവിൽ കഴിയുന്ന പ്രതികളായ സൗരഭ് ചന്ദ്രാക്കർ, രവി ഉപ്പൽ എന്നിവരെ ഇന്ത്യയിലെത്തിക്കാനുള്ള നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് ഇഡി അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home