print edition പഞ്ചാബ് മന്ത്രി സഞ്ജീവ് അറോറയെ ഇഡി അറസ്റ്റ് ചെയ്‌തു

ചണ്ഡിഗഡ്: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പഞ്ചാബ് വ്യവസായ – ഉർജ മന്ത്രി സഞ്ജീവ് അറോറയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്റ്റുചെയ്‌തു. ശനിയാഴ്‌ച അദ്ദേഹത്തിന്റെ വസതിയിലും അനുബന്ധ സ്ഥാപനങ്ങളിലും റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് അറസ്‌റ്റ്. ഡൽഹി, ഗുരുഗ്രാം, ചണ്ഡിഗഡ് എന്നിവിടങ്ങളിലെ അഞ്ച് കേന്ദ്രങ്ങളിലാണ് ഒരേസമയം റെയ്‌ഡ് നടന്നത്.
മൊബൈൽ ഫോൺ കച്ചവടവുമായി ബന്ധപ്പെട്ട് വ്യാജ ജിഎസ്ടി ഇൻവോയിസുകൾ സൃഷ്‌ടിച്ച് 100 കോടിയിലധികം രൂപയുടെ ക്രമക്കേട് നടത്തിയെന്നാണ് സഞ്ജീവ് അറോറയ്‌ക്കെതിരെയുള്ള കേസ്. ഡൽഹിക്ക് പിന്നാലെ ആം ആദ്‌മി പാർടി അധികാരത്തിലെത്തിയ പഞ്ചാബിലും കേന്ദ്ര ഏജൻസികൾ രാഷ്‌ട്രീയ ഇടപെടൽ നടത്തുകയാണെന്ന വിമർശം ശക്തമായി.
മന്ത്രിയും എഎപി സംസ്ഥാന പ്രസിഡന്റുമായ അമൻ അറോറയെ മൊഹാലിയിലെ റിയൽ എസ്‌റ്റേറ്റ് ഗ്രൂപ്പുകൾക്കെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കഴിഞ്ഞ ദിവസം പ്രതിചേർത്തിരുന്നു. ബിജെപിയുടെ കൈയിലെ ഉപകരണമായി ഇഡി മാറിയെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ പ്രതികരിച്ചു.











0 comments