റോഡരികിൽ നട്ട വാഴ മുറിച്ചതില്‍ തര്‍ക്കം; സൈനികനേയും അച്ഛനേയും ബന്ധു വെടിവെച്ച് കൊന്നു

വൈശാലി : റോഡരികിൽ നട്ട വാഴ മുറിച്ചെന്ന് ആരോപിച്ച് സൈനികനേയും അച്ഛനേയും ബന്ധു വെടിവെച്ച് കൊന്നു. ബിഹാറിലെ വൈശാലിയിലാണ് സംഭവം.
അവധിക്ക് നാട്ടിലെത്തിയ സൈനികനേയും വൃദ്ധനായ അച്ഛനേയുമാണ് വെടിവച്ച് കൊന്നത്. ജിതേന്ദ്ര കുമാർ എന്ന സൈനികനും പിതാവുമാണ് കൊല്ലപ്പെട്ടത്. മറ്റൊരു ബന്ധു വൈദ്യുതാഘാതമേറ്റ് മരിച്ചതിനെത്തുടർന്നാണ് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ജിതേന്ദ്ര കുമാർ നാട്ടിലെത്തിയത്. റോഡിന്റെ ഭാഗത്തായി യാത്രക്കാർക്ക് ശല്യമായ രീതിയിലുണ്ടായിരുന്ന ചെടികൾ വെട്ടിമാറ്റുന്നതിനിടെ വാഴയും വെട്ടിമാറ്റുകയായിരുന്നു. തുടർന്ന് ജിതേന്ദ്ര കുമാറും അമ്മാവന്റെ മകനായ ജഗദീഷ് റായും തമ്മിൽ വലിയ തർക്കമുണ്ടായി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് രംഗം ശാന്തമാക്കുകയും പ്രശ്നം താൽക്കാലികമായി പരിഹരിക്കുകയും ചെയ്തിരുന്നു.
എന്നാൽ സ്ഥലത്ത് നിന്ന് പൊലീസ് മടങ്ങിയതിന് പിന്നാലെ തോക്കുമായെത്തിയ ജഗദീഷ് റായ് തോക്കുമായെത്തി ജിതേന്ദ്ര കുമാറിനും പിതാവ് മുനാരിക് റായ്ക്കും നേരെ വെടിയുതിർക്കുകയായിരുന്നു. പിതാവ് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ഗുരുതരാവസ്ഥയിലായ ജിതേന്ദ്രയെ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.









0 comments