print edition ഡിജിറ്റൽ പേഴ്‌സൽ ഡാറ്റാ പ്രൊട്ടക്ഷൻ നിയമം; ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞ് കേന്ദ്രസർക്കാർ

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ ഡിജിറ്റൽ പേഴ്‌സൽ ഡാറ്റാ പ്രൊട്ടക്ഷൻ നിയമത്തിൽ മാധ്യമപ്രവർത്തകർക്കുള്ള നിയമ പരിരക്ഷയെക്കുറിച്ചും വാർത്താസ്രോതസ് സംരക്ഷിക്കാനുള്ള അവകാശത്തെ കുറിച്ചുമുള്ള ചോദ്യത്തിന് ഉത്തരം നൽകാതെ ഒഴിഞ്ഞുമാറി കേന്ദ്രസർക്കാർ.
ഇൗ വിഷയത്തിൽ സിപിഐ എം രാജ്യസഭാകക്ഷി നേതാവ് ജോൺ ബ്രിട്ടാസ് നൽകിയ ചോദ്യത്തിനുള്ള മറുപടിയിൽ മാധ്യമപ്രവർത്തകരുടെ അവകാശങ്ങൾ സംബന്ധിച്ച് സർക്കാർ തന്ത്രപൂർവം മൗനം പുലർത്തുകയാണ്.
ഡിപിഡിപി നിയമപ്രകാരം മാധ്യമപ്രവർത്തകരുടെ വ്യക്തിപരമായ വിവരങ്ങൾ വെളിപ്പെടുത്താനും അവരുടെ വാർത്തകളുടെ സ്രോതസ് വെളിപ്പെടുത്താനും സർക്കാരിന് സമ്മർദം ചെലുത്താൻ കഴിയുമോയെന്നായിരുന്നു ജോൺ ബ്രിട്ടാസിന്റെ ചോദ്യം.
ഇൗ ചോദ്യത്തിന് നേരെചൊവ്വേ മറുപടി നൽകാതെ, ‘തത്ത്വാധിഷ്‌ഠിതമായ, ഒരോ മേഖലകൾക്കും അനുയോജ്യമായ രീതിയിലുള്ള ഇടപെടലുകളാകും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുകയെന്ന’ ഒഴുക്കൻ വിശദീകരണമാണ് സർക്കാർ നൽകിയത്.
ഭരണഘടനയുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ജനാധിപത്യസംവിധാനത്തിൽ അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള അവകാശമുണ്ടെന്നും അതിന് ആവശ്യമായ സുരക്ഷയൊരുക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും ജോൺ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.











0 comments