പൈലറ്റുമാരുടെ ബ്രീത്ത് അനലൈസർ പരിശോധന കർശനമാക്കി ഡിജിസിഎ; ലഹരി ഉപയോഗിച്ചാൽ ലൈസൻസ് തെറിക്കും

ന്യൂഡൽഹി: വ്യോമയാന മേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പൈലറ്റുമാർക്കും ക്രൂ മെമ്പർമാർക്കുമുള്ള ബ്രീത്ത് അനലൈസർ പരിശോധനാ മാനദണ്ഡങ്ങൾ സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ കർശനമാക്കി.
മദ്യപിച്ചോ മറ്റ് ലഹരി ഉപയോഗിച്ചോ വിമാനം പറത്തുന്നത് തടയാൻ ലക്ഷ്യമിട്ടുള്ള പുതിയ പരിഷ്കാരങ്ങൾ ഫെബ്രുവരി 9 മുതൽ പ്രാബല്യത്തിൽ വന്നു. പുതിയ നിയമമനുസരിച്ച്, മൂന്ന് തവണ ബ്രീത്ത് അനലൈസർ പരിശോധനയിൽ പരാജയപ്പെടുന്ന പൈലറ്റുമാരുടെ ലൈസൻസ് സ്ഥിരമായി റദ്ദാക്കും.
വിദേശ പൈലറ്റുമാരാണെങ്കിൽ അവർക്ക് ഇന്ത്യയിൽ വിമാനം പറത്താനുള്ള അനുമതി ഉടൻ റദ്ദാക്കുകയും ഭാവിയിൽ അപേക്ഷകൾ പരിഗണിക്കാതിരിക്കുകയും ചെയ്യും. ആദ്യതവണ ലഹരിയുടെ സാന്നിധ്യം കണ്ടെത്തിയാൽ പൈലറ്റിനെ ഡ്യൂട്ടിയിൽ നിന്ന് മാറ്റിനിർത്തുകയും കൗൺസിലിംഗിന് വിധേയനാക്കുകയും ചെയ്യും.
രണ്ടാമതും പിടിയിലായാൽ നിശ്ചിത കാലയളവിലേക്ക് സസ്പെൻഷൻ നേരിടേണ്ടി വരും. വിമാനം പറത്തുന്നതിന് 12 മണിക്കൂർ മുൻപെങ്കിലും മദ്യപാനം പൂർണ്ണമായും ഒഴിവാക്കണമെന്നാണ് ചട്ടം.
രക്തത്തിലെ മദ്യത്തിന്റെ അളവ് പൂജ്യമാണെങ്കിൽ പോലും 'ഹാങ് ഓവർ' പൈലറ്റുമാരുടെ തീരുമാനമെടുക്കാനുള്ള ശേഷിയെയും ശാരീരിക പ്രവർത്തനങ്ങളെയും ബാധിക്കുമെന്നതിനാലാണ് കടുത്ത നടപടി.
വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് വരുന്ന വിമാനങ്ങളിലെ ജീവനക്കാരെ അവർ ഇവിടെ ഇറങ്ങുമ്പോൾ പരിശോധനയ്ക്ക് വിധേയരാക്കും. പരിശോധന കൂടാതെ വിമാനം പറത്തുന്നത് ഗുരുതരമായ സുരക്ഷാ വീഴ്ചയായി കണക്കാക്കുമെന്നും ഡിജിസിഎ വ്യക്തമാക്കി.










0 comments