ad
Deshabhimani

കേരളത്തിലെ ആരോഗ്യ മേഖലയ്ക്കും സര്‍ക്കാരിനും നേരെയുള്ളത് ദുഷ്ടലാക്കോടെയുള്ള ആക്രമണങ്ങൾ: സിപിഐ എം

cpim logo
വെബ് ഡെസ്ക്

Published on Feb 27, 2026, 06:53 PM | 2 min read

ന്യൂഡൽഹി : കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനത്തിനു നേരെ നടക്കുന്ന ദുഷ്ടലാക്കോടെയുള്ള ആക്രമണങ്ങളെ സിപിഐ എം പൊളിറ്റ് ബ്യൂറോ അപലപിച്ചു. ആരോഗ്യമന്ത്രി വീണ ജോർജിനു നേരെ കെ‌എസ്‌യു ഗുണ്ടകൾ നടത്തിയ ശാരീരിക ആക്രമണത്തെ അപലപിക്കുന്നതായും സിപിഐ എം പ്രസ്താവനയിൽ പറഞ്ഞു. തുടർച്ചയായി പത്ത് വർഷം വിജയകരമായി ഭരണം പൂർത്തിയാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ നേട്ടങ്ങളെ നേരിടാൻ കഴിയാത്ത കോൺഗ്രസിന്റെയും മറ്റ് ഇടതുപക്ഷ വിരുദ്ധ ശക്തികളുടെയും നിരാശയെയാണ് ഈ ആക്രമണങ്ങൾ പ്രതിഫലിപ്പിക്കുന്നത്.

പൊതുജനാരോഗ്യരംഗത്തെ എൽഡിഎഫ് സർക്കാരിന്റെ നേട്ടങ്ങൾ ലോകമെമ്പാടും അംഗീകാരം നേടിയതാണ്. എൽഡിഎഫിനെതിരെ പ്രവർത്തിക്കാൻ ഒരിക്കലും അവസരം നഷ്ടപ്പെടുത്താത്ത ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ പോലും ഈ വസ്തുത അംഗീകരിക്കാനും രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകുന്ന സംസ്ഥാനത്തിന് നൽകുന്ന അവാർഡ് തുടർച്ചയായി മൂന്ന് വർഷം കേരളത്തിന് നൽകാനും നിർബന്ധിതരായി.

സാംക്രമികേതര രോഗങ്ങൾക്കെതിരായ പ്രത്യേക സംരംഭങ്ങൾക്ക് തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിന് ഐക്യരാഷ്ട്രസഭയുടെ അവാർഡ് ലഭിച്ചു. കേരളത്തിലെ ശിശുമരണ നിരക്ക് (IMR) 5 ആയി കുറച്ചു. യുഎസിനേക്കാൾ (5.6) കുറവാണ് കേരളത്തിലെ ശിശുമരണ നിരക്ക്. കേരളത്തിലെ പൊതുജനാരോഗ്യ മേഖലയെ എൽഡിഎഫ് സർക്കാർ എത്രത്തോളം ഗൗരവത്തോടെയും ഉത്തരവാദിത്തത്തോടെയും സമീപിച്ചിട്ടുണ്ടെന്നാണ് ഇവയെല്ലാം വ്യക്തമാക്കുന്നത്.


ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ കടുത്ത സാമ്പത്തിക പരിമിതികൾക്കിടയിലാണ് ഈ നേട്ടങ്ങൾ സാധ്യമായത്. 2011-16 കാലയളവിൽ ആരോഗ്യമേഖലയ്ക്കായി യുഡിഎഫ് സർക്കാർ ആകെ ചെലവഴിച്ചത് 18,825.44 കോടി രൂപയായിരുന്നു. എൽഡിഎഫ് സർക്കാരിന്റെ കീഴിൽ ഇത് ഇരട്ടിയായി. 36,651.79 കോടി രൂപയാണ് 2016-21 കാലയളവിൽ ചെലവഴിച്ചത്. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ (2021-25) 41,510.43 കോടി രൂപ കൂടി ചെലവഴിച്ചു. പൊതുജനാരോഗ്യത്തോടുള്ള എൽഡിഎഫ് സർക്കാരിന്റെ പ്രതിബദ്ധതയാണ് ഈ ഉയർന്ന കണക്കുകൾ തെളിയിക്കുന്നത്.


പൊതുജനാരോഗ്യത്തിൽ എൽഡിഎഫിന്റെ ഈ നേട്ടങ്ങൾ കോൺഗ്രസിനും ബിജെപിക്കും ഉൾക്കൊള്ളാൻ കഴിയുന്നില്ല. ആരോഗ്യം ഉൾപ്പെടെ എല്ലാ മേഖലകളിലും സ്വകാര്യ കമ്പനികളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് അവരുടെ നയം. വലിയ നിക്ഷേപങ്ങൾ നടത്തിയിട്ടും സ്വകാര്യ മേഖലയ്ക്ക് കേരളത്തിലേക്ക് ആഴത്തിൽ കടന്നുചെല്ലാൻ കഴിയാത്തതിന്റെ പ്രധാന കാരണം ശക്തമായ ഒരു പൊതുമേഖലയുടെ സാന്നിധ്യമാണ്. സ്വകാര്യ മേഖലയെ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനത്തിനു നേരെ ആക്രമണങ്ങൾ നടത്തുന്നത്.


ആക്രമണങ്ങളെ അപലപിക്കുന്നതായും കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനത്തിനും എൽഡിഎഫ് സർക്കാരിനുമെതിരെ നടത്തുന്ന ദുഷ്ട പദ്ധതികളെ ജനങ്ങൾ തിരിച്ചറിയണമെന്നും സിപിഐ എം ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home