ഡൽഹിയിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നു; നിരവധി പേർ കുടുങ്ങിയെന്ന് സംശയം

Photo Credit: ANI
ന്യൂഡൽഹി: ഡൽഹിയിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നു. അപകടത്തിൽ നിരവധി പേർ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. രോഹിണി സെക്ടർ 16ലാണ് അപകടം. നാല് ഫയർ ടെൻഡറുകൾ സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം ആരംഭിച്ചു. കുടുങ്ങിക്കിടക്കുന്ന ആളുകളുടെ എണ്ണമോ, ആളപായം ഉണ്ടായിട്ടുണ്ടോ എന്നോ ഉദ്യോഗസ്ഥർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ഇന്ന് വൈകുന്നേരം 4ഓടെയാണ് കെട്ടിടം തകർന്നത്. സെക്ടർ 16-ലെ എംസിഡി സ്കൂളിന് എതിർവശത്തുള്ള നാലുനില കെട്ടിടമാണ് തകർന്നുവീണത്. കെട്ടിടം പഴയതായിരുന്നുവെന്നും നിർമാണ പ്രവർത്തനങ്ങൾ നടന്നിരുന്നുവെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തുന്നതിനും പുറത്തെത്തിക്കുന്നതിനുമായി അഗ്നി രക്ഷാ സേനാംഗങ്ങളും പൊലീസും ദുരന്ത നിവാരണ സംഘങ്ങളും രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്.
അതേസമയം, മഹാരാഷ്ട്രയിലെ പിംപ്രി ചിഞ്ച്‌വാഡിലെ മോഷി പ്രദേശത്ത് കനത്ത മഴയിൽ കെട്ടിടം തകർന്നിരുന്നു. 13 - 14 പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതായി പിംപ്രി ചിഞ്ച്‌വാഡ് ഫയർ ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. മെയ് 30-ന് സൗത്ത് ഡൽഹിയിലെ സൈദുലജാബിൽ നാലുനില കെട്ടിടം തകർന്ന് ആറ് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.











0 comments