ഡൽഹി കലാപ ഗൂഢാലോചനക്കേസ്: ജാമ്യത്തിനായി വീണ്ടും ഉമർ ഖാലിദ്; നാളെ വാദം കേൾക്കും

ഉമർ ഖാലിദ് (Photo Credit: ANI)
ന്യൂഡൽഹി: ഡൽഹി കലാപ ഗൂഢാലോചനക്കേസിൽ വർഷങ്ങളായി ജയിലിൽ കഴിയുന്ന മുൻ ഗവേഷക വിദ്യാർഥി ഉമർ ഖാലിദ് വീണ്ടും ജാമ്യം തേടി കോടതിയിൽ. അന്തരിച്ച അമ്മാവന്റെ മരണാനന്തര ചടങ്ങളിലും ശസ്‌ത്രക്രിയയ്‌ക്ക് വിധേയയാകുന്ന അമ്മയെ പരിപാലിക്കാനും ഇടക്കാല ജാമ്യമാണ് ഹൈക്കോടതിയിൽ തേടിയത്. ഹർജി വെള്ളിയാഴ്‌ച ജസ്റ്റിസുമാരായ പ്രതിഭ എം സിങ് , മധു ജെയിൻ എന്നിവരുടെ ബെഞ്ച് പരിഗണിക്കും.
ഇടക്കാല ജാമ്യം നിഷേധിച്ച വിചാരണക്കോടതി ഉത്തരവ് ചോദ്യം ചെയ്‌താണ് ഹർജി. അമ്മയെ അച്ഛൻ നോക്കിക്കോളുമെന്നും അമ്മാവന്റെ മരണാനന്തര ചടങ്ങളിൽ പങ്കെടുക്കേണ്ടത് അനിവാര്യമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഉമറിന്റെ ആവശ്യം കീഴ്ക്കോടതി നിരകാരിച്ചത്.
പൗരത്വ ഭേദഗതി നിയമത്തെ (CAA) ചൊല്ലിയുള്ള തർക്കങ്ങളെത്തുടർന്ന് 2020 ഫെബ്രുവരിയിൽ വടക്കുകിഴക്കൻ ഡൽഹിയിൽ പൊട്ടിപ്പുറപ്പെട്ട കലാപം സംബന്ധിച്ച കേസിലായിരുന്നു ഉമറിന്റെ അറസ്റ്റ്. കലാപത്തിൽ ഇതിൽ 53 പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
കലാപത്തിന് പിന്നിൽ വലിയ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് 2020 സെപ്തംബറിലാണ് ഉമർ ഖാലിദിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. യുഎപിഎ (UAPA) അടക്കമുള്ള വകുപ്പുകളാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്.
എന്നാൽ അറസ്റ്റിലായി അഞ്ച് വർഷങ്ങൾ പിന്നിടുമ്പോഴും വിചാരണ എങ്ങുമെത്തിയിട്ടില്ല. ഇൗ വർഷം ജനുവരിയിൽ സുപ്രീംകോടതി ഖാലിദിനും ഷർജിൽ ഇമാമിനും മാത്രം ജാമ്യം നിഷേധിക്കുകയും മറ്റ് അഞ്ച് പ്രതികളെ മോചിപ്പിക്കുകയും ചെയ്‌തു. ഇതിനെതിരെ ശക്തമായ വിമർശനം ഉയർന്നിരുന്നു. പുനഃപരിശോധനാ ഹർജിയും തള്ളിയിരുന്നു.










0 comments