അഞ്ച് പ്രതികൾക്ക് ജാമ്യം
ഡൽഹി കലാപ ഗൂഢാലോചനാ കേസ്: ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യമില്ല

ന്യൂഡൽഹി: ഡൽഹി കലാപ ഗൂഢാലോചനക്കേസിൽ ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യം നിഷേധിച്ച് സുപ്രീംകോടതി. പ്രതികൾക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് കോടതി പറഞ്ഞു. കേസിൽ ഗുല്‍ഫിഷ ഫാത്തിമ, മീരാൻ ഹൈദർ, ഷിഫ ഉർ റഹ്മാൻ, ഷദാബ് അഹമ്മദ്, മുഹമ്മദ് സലീം ഖാൻ എന്നിവർക്ക് ജാമ്യം അനുവദിച്ചു. ജസ്റ്റിസ് അരവിന്ദ് കുമാർ, ജസ്റ്റിസ് എൻ വി അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികളിൽ അന്തിമ തീരുമാനമെടുത്തത്. കലാപ ഗൂഢാലോചനയിൽ ഓരോ പ്രതികളുടെയും പങ്ക് വ്യത്യസ്തമായി പരിഗണിക്കണമെന്ന് ഡൽഹി പൊലീസ് കോടതിയിൽ ആവശ്യം ഉന്നയിച്ചിരുന്നു.
2020 ഫെബ്രുവരിയിൽ വടക്കുകിഴക്കൻ ഡൽഹിയിലുണ്ടായ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് യുഎപിഎ ചുമത്തിയാണ് വിദ്യാർഥി നേതാക്കളായ ഒമ്പത് പേർ അറസ്റ്റിലായത്. ഡിസംബർ 10-ന് വാദം പൂർത്തിയായതിനെ തുടർന്നാണ് കേസ് വിധി പറയാനായി മാറ്റിയത്. അഞ്ച് വർഷത്തിലേറെയായി വിചാരണയില്ലാതെ തടവിൽ കഴിയുന്ന പ്രതികൾക്കായി അഭിഭാഷകരായ കപിൽ സിബൽ, അഭിഷേക് സിംഗ്വി സിദ്ധാർത്ഥ ദവേ, സൽമാൻ ഖുർഷിദ്, സിദ്ധാർത്ഥ് ലുത്ര എന്നിവർ ഹാജരായി. ഡൽഹി പൊലീസിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത, അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു എന്നിവരും ഹാജരായി.
വടക്കുകിഴക്കൻ ഡൽഹിയിലുണ്ടായ കലാപത്തിൽ 50 പേർ കൊല്ലപ്പെടുകയും 200 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. ഗൂഡാലോചന കേസിൽ അറസ്റ്റിലായ വിദ്യാർഥി നേതാക്കൾ അഞ്ച് വർഷത്തിലേറെയായി കസ്റ്റഡിയിലാണ്. കഴിഞ്ഞ മാസം വിചാരണ കോടതി ഉമർ ഖാലിദിന് രണ്ടാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.










0 comments