ഐആർസിടിസി കേസിൽ ലാലു പ്രസാദിനെതിരായ വിചാരണയ്ക്ക് സ്റ്റേയില്ല

ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിനെതിരായ വിചാരണ സ്റ്റേ ചെയ്യാൻ ഡൽഹി ഹൈക്കോടതി തിങ്കളാഴ്ച വിസമ്മതിച്ചു. ഐആർസിടിസി അഴിമതി കേസിൽ തനിക്കെതിരെ കുറ്റം ചുമത്തിയ ഉത്തരവിനെ ചോദ്യം ചെയ്ത് ലാലു നൽകിയ ഹർജിയിലാണ് നടപടി.
സ്റ്റേ ആവശ്യപ്പെട്ടുള്ള വാദത്തിൽ മറുപടി നൽകാൻ സിബിഐയോട് കോടതി ആവശ്യപ്പെട്ടു. അന്വേഷണ ഏജൻസിയുടെ വാദം കേൾക്കാതെയോ മറുപടി പരിശോധിക്കാതെയോ സ്റ്റേ അപേക്ഷയിൽ ഉത്തരവ് പുറപ്പെടുവിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് സ്വരണ കാന്ത ശർമ്മ പറഞ്ഞു.
സിബിഐ മറുപടി സമർപ്പിച്ച ശേഷം ജനുവരി 14 ന് കേസ് വീണ്ടും പരിഗണിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു.
2025 ഒക്ടോബർ 13-ന് കേസ് പരിഗണിച്ച വിചാരണ കോടതി പ്രതികളായ ലാലു പ്രസാദ്, ഭാര്യ റാബ്റി ദേവി, മകൻ തേജസ്വി പ്രസാദ് യാദവ്, മറ്റ് 11 പേർ എന്നിവർക്കെതിരെ വഞ്ചന, ക്രിമിനൽ ഗൂഢാലോചന, അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ എന്നിവ പ്രകാരം കുറ്റം കണ്ടെത്തി.
2004 നും 2014 നും ഇടയിൽ ഉണ്ടായ കേസാണ്. ഐആർസിടിസിക്ക് നൽകിയിരുന്ന പുരിയിലും റാഞ്ചിയിലും സ്ഥിതി ചെയ്യുന്ന ഇന്ത്യൻ റെയിൽവേയുടെ ബിഎൻആർ ഹോട്ടലുകളുടെ പ്രവർത്തനം പരിപാലനം, എന്നിവ പട്ന ആസ്ഥാനമായുള്ള സുജാത ഹോട്ടൽസ് പ്രൈവറ്റ് ലിമിറ്റഡിന് പാട്ടത്തിന് നൽകിയതാണ് ആരോപണ വിധേയമായത്. സുജാത ഹോട്ടൽസിനെ സഹായിക്കുന്നതിനായി ടെൻഡർ പ്രക്രിയയിൽ കൃത്രിമം കാണിച്ചതായും വ്യവസ്ഥകളിൽ മാറ്റങ്ങൾ വരുത്തിയതായും സിബിഐ അന്വേഷണത്തിൽ കണ്ടെത്തി.
ഐആർസിടിസി ഗ്രൂപ്പ് ജനറൽ മാനേജർമാരായ വി കെ അസ്താന, ആർ കെ ഗോയൽ, സുജാത ഹോട്ടൽസിന്റെ ഡയറക്ടർമാരും ചാണക്യ ഹോട്ടൽ ഉടമകളുമായ വിജയ് കൊച്ചാർ, വിനയ് കൊച്ചാർ എന്നിവരെയും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ലാറ പ്രോജക്ട്സ് എന്നറിയപ്പെടുന്ന ഡിലൈറ്റ് മാർക്കറ്റിംഗ് കമ്പനി, സുജാത ഹോട്ടൽസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയും കുറ്റപത്രത്തിൽ ഉൾപ്പെടുന്നു.










0 comments