ഡൽഹി കെട്ടിട ദുരന്തം; ഒരു നടത്തിപ്പുകാരൻ കൂടെ പിടിയിൽ

ന്യൂഡൽഹി : ഡൽഹി സത്യനികേതനിൽ പിജി കെട്ടിടം തകർന്ന് വിദ്യാർഥികൾ മരിച്ച സംഭവത്തിൽ ഒരാൾ കൂടെ പിടിയിൽ. ഒളിവിലായിരുന്ന പി ജി നടത്തിപ്പുകാരൻ ശുഭം ത്യാഗിയാണ് പട്യാല ഹൗസ് കോടതിയിൽ കീഴടങ്ങിയത്. വിശദ അന്വേഷണത്തിനും ചോദ്യം ചെയ്യലിനുമായി ത്യാഗിയെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
കെട്ടിട ഉടമ ഹരിറാം ഗുപ്ത, ഭാര്യ ഊർമിള ഗുപ്ത, മകൻ മഹേഷ് ഗുപ്ത, കരാറുകാരൻ സനോജ്, കെട്ടിടം നടത്തിപ്പുകാരൻ സുധാംശു എന്നിവരാണ് കേസിൽ ഇതുവരെ പിടിയിലായത്. 2025 ആഗസ്തിലാണ് മഹേഷ് ഗുപ്ത സുധാൻഷുവിനും ബിസിനസ് പങ്കാളിയായ ശുഭം ത്യാഗിക്കും കെട്ടിടം പാട്ടത്തിന് നൽകിയിരുന്നു.
സെപ്റ്റംബർ ആറിനാണ് സത്യ നികേതനിൽ അഞ്ച് നിലകളുള്ള പിജി കെട്ടിടം തകർന്നുവീണത്. ഡൽഹി സർവകലാശാല സൗത്ത് ക്യാമ്പസിന് സമീപമുള്ള കെട്ടിടം ആൺകുട്ടികളുടെ പിജിയായിരുന്നു. ബേസ്‌മെന്റിൽ അറ്റകുറ്റപ്പണി നടക്കുന്നതിനിടെയാണ് കെട്ടിടം തകർന്നത്. അഞ്ച് വിദ്യാർഥികളും രണ്ട് തൊഴിലാളികളുമടക്കം ഏഴുപേരാണ് അപകടത്തിൽ മരിച്ചത്.
ശുഭം ത്യാഗിയും സുധാൻഷുവും ചേർന്നാണ് പി ജി നടത്തിയിരുന്നത്. ശുഭം ത്യാഗിയുടെ മുൻകൂർ ജാമ്യാപേക്ഷ വ്യാഴാഴ്ച കോടതി തള്ളിയിരുന്നു. അപകടത്തിന് മുമ്പ് കെട്ടിടത്തിന്റെ താഴത്തെ നിലയിലും ബേസ്മെന്റിലും അറ്റകുറ്റപ്പണികളും നിർമാണങ്ങളും നടന്നിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.









0 comments