ഡൽഹിയിൽ വിവിധയിടങ്ങളിൽ ബോംബ് ഭീഷണി; സെക്രട്ടറിയറ്റിലും ആർമി സ്കൂളിലും സന്ദേശമെത്തി

ന്യൂഡൽഹി : രാജ്യതലസ്ഥാനത്ത് വീണ്ടും വ്യാജ ബോംബ് ഭീഷണി. ഡൽഹി അസംബ്ലി, ഡൽഹി സെക്രട്ടേറിയറ്റ്, ആർമി പബ്ലിക് സ്കൂൾ എന്നിവയ്ക്കാണ് വെള്ളിയാഴ്ച ബോംബ് ഭീഷണി ലഭിച്ചത്. ഭീഷണിയെതുടർന്ന് ദേശീയ തലസ്ഥാനത്ത് സുരക്ഷാ നടപടികൾ ശക്തമാക്കിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഭീഷണികൾ വ്യാജമാണെന്ന് പിന്നീട് കണ്ടെത്തി. ഇ മെയിൽ വഴിയാണ് സന്ദേശമെത്തിയത്.
ശങ്കർ വിഹാറിലെ ആർമി പബ്ലിക് സ്കൂളിനാണ് ഭീഷണി സന്ദേശമെത്തിയത്. സന്ദേശം ലഭിച്ചതായുള്ള വിവരത്തെത്തുടർന്ന് ഡോഗ് - ബോംബ് സ്ക്വാഡും പൊലീസും മൂന്നിടങ്ങളിലും ജനങ്ങളെ ഒഴിപ്പിച്ച് പരിശോധന നടത്തി.
സംശയാസ്പദമായ വസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ലെന്നും, ഇ മെയിലുകളുടെ ഉറവിടം തിരിച്ചറിയാൻ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. നഗരത്തിലുടനീളം അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട് മുൻകരുതൽ നടപടിയായി പ്രധാന സർക്കാർ സ്ഥാപനങ്ങളിലും മറ്റ് പ്രധാന കേന്ദ്രങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.










0 comments