റിപ്പബ്ലിക് ദിനാഘോഷങ്ങൾ: ഡൽഹി വിമാനത്താവളത്തിൽ ആറ് ദിവസത്തേക്ക് നിയന്ത്രണം; സർവീസുകൾ മുടങ്ങും

ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായുള്ള സുരക്ഷാ ക്രമീകരണങ്ങളെത്തുടർന്ന് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആറ് ദിവസത്തേക്ക് വിമാന സർവീസുകൾക്ക് നിയന്ത്രണം.
റിപ്പബ്ലിക് ദിന പരേഡിന്റെ പരിശീലനവും ആഘോഷങ്ങളും പ്രമാണിച്ച് വ്യോമപാത അടക്കുന്നതിനാലാണ് നടപടി. ജനുവരി 19 മുതൽ 26 വരെയുള്ള ദിവസങ്ങളിൽ നിശ്ചിത സമയങ്ങളിൽ വിമാനങ്ങൾ പറന്നുയരുന്നതിനും ഇറങ്ങുന്നതിനും അനുമതിയുണ്ടാകില്ല.
ജനുവരി 19 മുതൽ 24 വരെയും ജനുവരി 26-നും രാവിലെ 10.20 മുതൽ ഉച്ചയ്ക്ക് 12.45 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഈ സമയങ്ങളിൽ വാണിജ്യ വിമാനങ്ങൾക്ക് സർവീസ് നടത്താൻ കഴിയില്ലെന്ന് എയർപോർട്ട് അതോറിറ്റി പുറപ്പെടുവിച്ച നോട്ടീസിൽ വ്യക്തമാക്കി.
പ്രതിദിനം ആയിരത്തിലധികം സർവീസുകൾ നടത്തുന്ന ഡൽഹി വിമാനത്താവളത്തിൽ ഈ നിയന്ത്രണം വലിയ തോതിലുള്ള ഷെഡ്യൂൾ മാറ്റങ്ങൾക്കും സർവീസ് റദ്ദാക്കലുകൾക്കും കാരണമാകും. യാത്രക്കാർ വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് തങ്ങളുടെ യാത്രയുടെ സമയം ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
അതേസമയം, വ്യോമസേനയുടെയും സൈന്യത്തിന്റെയും ഹെലികോപ്റ്ററുകൾക്കും വിമാനങ്ങൾക്കും വിവിഐപി വിമാനങ്ങൾക്കും ഈ നിയന്ത്രണം ബാധകമായിരിക്കില്ല. റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് രാജ്യതലസ്ഥാനത്ത് കർശനമായ സുരക്ഷാ വലയമാണ് ഒരുക്കിയിരിക്കുന്നത്.










0 comments