'അപശകുനം എന്ന് വിളിച്ചു, മാസങ്ങളോളം പീഡിപ്പിച്ചു'; സ്ത്രീധനപീഡനത്തെത്തുടർന്ന് യുവതി ആത്മഹത്യ ചെയ്തു

ഡെറാഡൂൺ: സ്ത്രീധനപീഡനത്തെത്തുടർന്ന് ഡെറാഡൂരനിൽ സർക്കാർ സ്കൂൾ അദ്ധ്യാപിക ജീവനൊടുക്കി. ഭർത്താവിന്റെ ബന്ധുക്കളുടെ ഭാഗത്ത് നിന്നുള്ള മാനസിക - ശാരീരിക പീഡനങ്ങളെ തുടർന്നാണ് സഷ്ടി കന്ധാരി (28) ജീവനൊടുക്കിയത്.
മരിക്കുന്നതിന് മുൻപ് താൻ ഭർതൃവീട്ടിൽ സഹിച്ചുവരുന്ന പീഡനങ്ങളെക്കുറിച്ച് പറയുന്ന വീഡിയോ സഷ്ടി പകർത്തിയിരുന്നു. തന്നെ 'അപശകുനം' എന്ന് വിളിച്ച് മാസങ്ങളോളം പീഡിപ്പിച്ചതായി വിഡിയോയിൽ പറയുന്നു. വിവാഹത്തിന് ശേഷം നടന്ന എല്ലാ കാര്യങ്ങൾക്കും അവർ തന്നെയാണ് കുറ്റം പറയുന്നത്.
ഇവരുടെ ചിന്താഗതി ഒരുകാലത്തും മാറുമെന്ന് തോന്നുന്നില്ല. കഴിഞ്ഞ ആറുമാസമായി ഇതുതന്നെയാണ് സഹിക്കുന്നത്. ഇനിയും ഇത് സഹിക്കാൻ കഴിയില്ല എന്നും അമ്മയോട് മാപ്പുചോദിക്കുന്നു എന്നും സഷ്ടി വിഡിയോയിൽ പറയുന്നുണ്ട്.
കഴിഞ്ഞ നവംബറിലായിരുന്നു സർക്കാർ ജീവനക്കാരനായ സൗരഭ് റതുരിയുമായി സഷ്ടിയുടെ വിവാഹം. ബുധനാഴ്ചയാണ് സഷ്ടിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ യുവതിയുടെ അമ്മയുടെ പരാതിയിൽ ഭർത്താവ് സൗരഭ്, ഭ്തൃമാതാവ് പർവീന, നാത്തൂൻ ചാരു എന്നിവർക്കെതിരെ കേസെടുത്തിട്ടുണ്ട്. സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.









0 comments