ഇൻഷുറൻസ് തുക തട്ടാൻ മരിച്ചെന്ന് വ്യാജരേഖ; മുൻ സൈനികനും ഭാര്യക്കുമെതിരെ കേസ്

ന്യൂഡൽഹി: മുൻ സൈനികൻ മരിച്ചതായി വ്യജരേഖയുണ്ടാക്കി ഇൻഷുറൻസ് തുക തട്ടിപ്പ്. ബിഹാർ റെജിമെന്റിലെ മുൻ സൈനികനായ അഖിലേഷ് കുമാറും ഭാര്യ ഗ്യാന്തി ദേവിയും ചേർന്ന് വ്യാജ മരണ സർട്ടിഫിക്കറ്റ് നിർമ്മിച്ച് ആർമി ഗ്രൂപ്പ് ഇൻഷുറൻസ് ഫണ്ടിൽ നിന്ന് പണം തട്ടിയെടുക്കുകയായിരുന്നു. സംഭവത്തിൽ ഡൽഹിയിലെ വസന്ത് വിഹാർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
1998ൽ സൈന്യത്തിൽ ചേർന്ന അഖിലേഷ് 2010ൽ വിരമിച്ചു. 12 വർഷവും എട്ട് മാസവുമാണ് സേവനമനുഷ്ഠിച്ചത്. എന്നാൽ പെൻഷൻ ലഭിക്കാനുള്ള സർവീസ് കാലയളവുണ്ടായിരുന്നില്ല. ഗ്രാമത്തിലേക്ക് മടങ്ങിയ ശോേഷം ഭാര്യയോടൊപ്പം ചേർന്ന് ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ അഖിലേഷ് പദ്ധതിയിടുകയായിരുന്നു.
2011 സെപ്തംബറിൽ ഭർത്താവ് വൈദ്യുതാഘാതമേറ്റ് മരിച്ചുവെന്ന് കാണിച്ച് ഗ്യാന്തി ദേവി സൈന്യത്തിന് വ്യാജ രേഖകൾ സമർപ്പിച്ചു. 2013 ജൂണിൽ ഇൻഷുറൻസ് ക്ലെയിമായി 3 ലക്ഷം രൂപയും പലിശയിനത്തിൽ 21,750 രൂപയും ഇവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്തു. ബിഹാറിലെ ജെഹനാബാദിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രേഖകളിൽ മരിച്ചുവെന്ന് പറയുന്ന അഖിലേഷ് കുമാർ ജീവിച്ചിരിപ്പുണ്ടെന്ന് കണ്ടെത്തിയത്. ഗ്രാമവാസികളിൽ ഒരാളാണ് വിവരം അധികൃതരെ അറിയിച്ചത്.
തുടർന്ന് ആർമി ഗ്രൂപ്പ് ഇൻഷുറൻസ് ഫണ്ടിലെ ഉദ്യോഗസ്ഥർ കോടതിയെ സമീപിച്ചു. കേസ് രജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവിട്ടു. ഡൽഹി കോടതിയുടെ ഉത്തരവിനെത്തുടർന്ന് വസന്ത് വിഹാർ പൊലീസ് സ്റ്റേഷനിൽ ദമ്പതികൾക്കെതിരെ വഞ്ചന (Section 420), വ്യാജരേഖ ചമയ്ക്കൽ (Section 468, 471) തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസെടുത്തു. വ്യാജ മരണ സർട്ടിഫിക്കറ്റ് നൽകാൻ പ്രാദേശിക ഉദ്യോഗസ്ഥർ സഹായിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ച് പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.










0 comments