സംസ്കാരവും അന്ത്യകര്‍മ്മങ്ങളും നടത്തി ദിവസങ്ങൾക്ക് ശേഷം മരിച്ചയാൾ ജീവനോടെയെത്തി; അമ്പരന്ന് കുടുംബം

പ്രതീകാത്മക ചിത്രം
റാഞ്ചി : മൃതദേഹം സംസ്കരിച്ച് അന്ത്യകർമ്മങ്ങൾ നടത്തി ദിവസങ്ങൾക്ക് ശേഷം മരിച്ചയാൾ ജീവനോടെയെത്തിയതിൽ അമ്പരന്ന് കുടുംബം. ജാർഖണ്ഡിലെ ഖുന്തി ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം.
പട്രതോളി ഗ്രാമത്തിലുള്ള 45കാരനായ വിശ്രാം മുണ്ടയാണ് മരിച്ചെന്ന് കുതിയതിന് പിന്നാലെ ജീവനോടെയെത്തിയത്. മെയ് 10ന് ഒരു വിവാഹത്തിൽ പങ്കെടുക്കുന്നതിനായി വീട്ടിൽ നിന്നും പോയ വിശ്രാം മുണ്ട ദിവസങ്ങൾ കഴിഞ്ഞിട്ടും തിരികെയെത്തിയില്ല. എവിടെയാണെന്നതിന് അറിവും ലഭിച്ചിരുന്നില്ല. തുടർന്നാണ് വീട്ടുകാർ പൊലീസിൽ പരാതി നൽകിയത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ വിശ്രാം മുണ്ടയുടേതെന്ന് സാമ്യമുള്ള അജ്ഞാത മൃതദേഹം അഴുക്കുചാലിൽ കണ്ടെത്തി.
വിവരം ലഭിച്ചയുടൻ ആശുപത്രിയിലെത്തിയ മുണ്ടയുടെ കുടുംബക്കാർ മൃതദേഹം വിശ്രാമിന്റെയാണെന്ന് തിരിച്ചറിഞ്ഞു. മൃതദേഹത്തിന്റെ ഉയരവും ശരീരഘടനയും കാണാതായ ആളുടേതിന് സാമനമായതിനാലാണ് വീട്ടുകാർക്കും തെറ്റിദ്ധാരണയുണ്ടായത്. തുടർന്ന് നിയമനടപടികൾ പൂർത്തിയാക്കിയേ ശേഷം പൊലീസ് മൃതദേഹം വീട്ടുകാർക്ക് വിട്ടുനൽകുകയായിരുന്നു. അന്ത്യകർമ്മങ്ങൾക്ക് ശേഷം ആചാരപ്രകാരം വീട്ടുകാർ മൃതദേഹം സംസ്കരിക്കുകയും ചെയ്തു. പിന്നാലെയാണ് മുണ്ടയുടെ വരവ്.
70 കിലോമീറ്റർ അകലെയുള്ള രാംഗഡിലേക്കാണ് താൻ പോയതെന്ന് മുണ്ട വ്യക്തമാക്കി. നേരത്തെ സംസ്കരിച്ച മൃതദേഹം ആരുടേതാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ പൊലീസ്. ഡിഎൻഎ പരിശോധനക്കായി മൃതദേഹം പുറത്തെടുക്കാനുള്ള നടപടികൾ ആരംഭിച്ചു.










0 comments