എൻടിഎ വീഴ്ച വീണ്ടും,സിയുഇടി യുജി പരീക്ഷകൾ വൈകി; സാങ്കേതിക തകരാര്‍ എന്ന് വിശദീകരണം

ന്യൂഡൽഹി: ദേശീയ പരീക്ഷാ ഏജൻസി നടത്തുന്ന സർവ്വകലാശാലാ ബിരുദ പ്രവേശന പരീക്ഷയായ സിയുഇടി യുജിയുടെ തുടര്‍ പരീക്ഷ സാങ്കേതിക തകരാറിൽ കുരുങ്ങി. പരീക്ഷ നേരത്തെ നിശ്ചയിച്ച് നൽകിയിരുന്ന സമയത്ത് തുടങ്ങാനായില്ല. പരീക്ഷാ നടത്തിപ്പ് ചുമതലയുള്ള ടി സി എസ് ന്റെ ഭാഗത്തുണ്ടായ സാങ്കേതിക പ്രശ്നമാണ് കാരണമെന്ന് എൻടിഎ വിശദീകരിച്ചു. മെയ് 11 ന് ആരംഭിച്ച പരീക്ഷയുടെ വിവിധ വിഷയങ്ങളിലുള്ള തുടര്‍ ഘട്ടത്തിലാണ് ശനിയാഴ്ച തകരാര്‍ റിപ്പോര്‍ട് ചെയ്തത്.
നിലവിൽ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചിട്ടുണ്ടെന്നും വിദ്യാർത്ഥികൾക്ക് ആശങ്ക വേണ്ടെന്നും എൻടിഎ വ്യക്തമാക്കി. പരീക്ഷ വൈകി തുടങ്ങിയ കേന്ദ്രങ്ങളിലെ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ മുഴുവൻ സമയവും അനുവദിക്കുമെന്നും അറിയിച്ചു. പരീക്ഷയിലെ അനിശ്ചിതത്വം പതിനായിരക്കണക്കിന് വിദ്യാര്‍ഥികളെ ബാധിച്ചു. ദീര്‍ഘ ദൂരം സഞ്ചരിച്ച് നേരത്തെ തന്നെ സെന്ററുകളിൽ എത്തിയ വിദ്യാര്‍ഥികൾ ആശങ്കയിലും ആശയകുഴപ്പത്തിലുമായി. പരീക്ഷയിലെ തങ്ങളുടെ പ്രകടനത്തെ തന്നെ ഇത് ബാധിച്ചതായി പലരും പ്രതികരിച്ചു.
രാവിലത്തെ സെഷനിൽ തടസം നേരിട്ടവര്‍ക്ക് മുഴുവൻ സമയവും നൽകുമെന്നും പരീക്ഷ പൂർത്തിയായ ശേഷം മാത്രമേ ഹാളിന് പുറത്തിറങ്ങാൻ അനുവദിക്കൂ എന്നും എൻടിഎ അധികൃതർ അറിയിച്ചു. ഉച്ചയ്ക്കുള്ള സെഷന്റെ സമയം പുതുക്കി. റിപ്പോർട്ടിംഗ് സമയം ഉച്ചയ്ക്ക് 2:30 മുതൽ എന്നും പരീക്ഷ ആരംഭിക്കുന്നത് വൈകുന്നേരം 4:00 മണിക്ക് എന്നുമാക്കി. നേരത്തെ ഇത് 3:00 മണിക്ക് ആയിരുന്നു നിശ്ചയിച്ചിരുന്നത്.
തീവ്രമായ ചൂടിൽ മണിക്കൂറുകളോളം പരീക്ഷാ കേന്ദ്രങ്ങൾക്ക് മുന്നിൽ കാത്തുനിൽക്കേണ്ടി വന്നതായി വിദ്യാർത്ഥികളും രക്ഷിതാക്കളും ട്വിറ്റർ പ്ലാറ്റ്‌ഫോമിലൂടെ പരാതിപ്പെട്ടു. കൃത്യമായ ആശയവിനിമയം നടത്താൻ പരീക്ഷാ കേന്ദ്രങ്ങളിലെ അധികൃതർ തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്. പലർക്കും നഗരങ്ങളിൽ നിന്നും വളരെ അകലെയുള്ള കേന്ദ്രങ്ങളാണ് ലഭിച്ചിരുന്നത്.
NTA ഹെൽപ്‌ലൈൻ
പരീക്ഷയുമായി ബന്ധപ്പെട്ട എന്തെങ്കിലും സഹായങ്ങൾക്കോ പരാതികൾക്കോ താഴെ പറയുന്ന നമ്പറിലോ ഇമെയിലിലോ ബന്ധപ്പെടാവുന്നതാണ്:
ഫോൺ നമ്പർ:
+91-11-40759000ഇമെയിൽ:
[email protected]
Related News
2025 മുതൽ പൂർണ്ണമായും കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായി മാറിയ CUET മുൻവർഷങ്ങളിലും സെർവർ തകരാറുകളും അവസാന നിമിഷത്തെ പരീക്ഷാ കേന്ദ്രം മാറ്റങ്ങളും കാരണം വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഇതിന് പിന്നാലെ നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തിയ നീറ്റ് പരീക്ഷയിലെ വീഴ്കളും ആവര്‍ത്തിക്കുന്ന സാഹചര്യം ഉണ്ടായി. സിബിഎസ് സി പരീക്ഷയിലെ വീഴ്ച സംബന്ധിച്ച പരാതിയിൽ സുപ്രീം കോടതിയിൽ നിന്ന് എൻടിഎ രൂക്ഷമായ വിമര്‍ശനം നേരിട്ടിരുന്നു. ഇന്ത്യയിലുടനീളമുള്ള വിവിധ സംസ്ഥാനങ്ങളിലെ നൂറുകണക്കിന് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷാ കേന്ദ്രങ്ങളിൽ ഇന്ന് പരീക്ഷ നിശ്ചയിച്ചിട്ടുണ്ടായിരുന്നു.









0 comments