ad
Deshabhimani

കേരളത്തിൽ സെപ്തംബറിൽ വിപുലീകൃത സംസ്ഥാനകമ്മിറ്റി; തിരുത്തൽ നടപടികൾ കൈക്കൊള്ളും: എം എ ബേബി

M A Baby Press Meet

എം എ ബേബി

വെബ് ഡെസ്ക്

Published on Jul 14, 2026, 04:47 PM | 2 min read

ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിൽ നടന്ന തെര‍ഞ്ഞെടുപ്പുകളുടെ ഫലം കേന്ദ്രകമ്മിറ്റിയോ​ഗം വിശദമായി വിലയിരുത്തിയെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു. അതത് സംസ്ഥാന കമ്മിറ്റികളുടെ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിൽ നിലവിലെ രാഷ്ട്രീയ സഹാചര്യങ്ങൾ കേന്ദ്രകമ്മിറ്റി ചർച്ചചെയ്തു. തെരഞ്ഞെടുപ്പിൽ പാർടിക്കുണ്ടായ ന്യൂനതകളും പ്രചാരണത്തിലെ പോരായ്മകളും സ്ഥാനാർഥി നിർണയത്തിലെ വീഴ്ചയും എല്ലാം വിശദമായി ചർച്ചചെയ്തെന്നും എം എ ബേബി വാർത്താസമ്മേളനത്തിൽ പറഞ്ഞു.


തിരിച്ചടികളെ നേരിടാനും ശക്തമായി തിരിച്ചുവരാനും പാർടി ആവശ്യമായ തിരുത്തൽനടപടികൾ സ്വീകരിക്കും. പശ്ചിമ ബം​ഗാളിലും കേരളത്തിലും ചേരുന്ന വിപുലീകൃത സംസ്ഥാന കമ്മിറ്റി യോ​ഗങ്ങളിൽ ഇത് സംബന്ധിച്ച തീരുമാനങ്ങളുണ്ടാകും. ആഗസ്ത് അവസാന ആഴ്ചയാണ് ബം​ഗാളിൽ സംസ്ഥാന കമ്മിറ്റി ചേരുന്നത്. കേരളത്തിൽ സെപ്തംബർ പകുതിയോടെയും.


രാജ്യത്തെ വിവിധ രാഷ്ട്രീയ സംഭവവികാസങ്ങളും കേന്ദ്രകമ്മിറ്റിയോ​ഗം ചർച്ചചെയ്തു. ഇന്ത്യയുടെ ജിഡിപി വളർച്ചാനിരക്ക് 6.6ശതമാനത്തിലേക്ക് താഴ്ന്നുവെന്ന് അടിവരയിടുന്നതാണ് ആർബിഐയുടെ ജൂണിലെ ബുള്ളറ്റിൻ. കാവർഷക്കെടുതിയും പ്രതിസന്ധി രൂക്ഷമാക്കും. സംസ്ഥാനങ്ങളുമായോ രാഷ്ട്രീയ പാർടികളുമായോ കൂടിയാലോചിക്കാതെയാണ് ബിജെപി സർക്കാർ ഭക്ഷ്യസുരക്ഷാ നിയമത്തിലെ ഭേദ​ഗതി അവതരിപ്പിച്ചത്. രാജ്യത്തെ ദുർബലവിഭാ​ഗങ്ങളെയും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെയും സാരമായി ബാധിക്കുന്നതാണ് ഈ നീക്കം. സംഘപരിവാറിന് രാജ്യത്തോടോ അവർ പറയുന്ന വിശ്വാസങ്ങളോടെ യാതൊരു ഉത്കണ്ഠയുമില്ലെന്ന് തെളിയിക്കുന്നതാണ് അയോധ്യയിലെ രാമക്ഷേത്രത്തിലെ തട്ടിപ്പ്. ക്ഷേത്രക്കൊള്ളയിലെ യഥാർത്ഥ കുറ്റവാളികളെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ജനസംഖ്യാപരമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിന് ഉന്നതാധികാര സമിതിയെ രൂപീകരിച്ചത് അപകടകരമായ നീക്കമാണ്. ഈ സമിതിയിൽ വിദ​ഗ്ധരായ ആരെയും ഉൾപ്പെടുത്തിയിട്ടില്ല. ന്യൂനപക്ഷവിഭാ​ഗങ്ങളെ ലക്ഷ്യംവെച്ചുള്ള ആർഎസ്എസിന്റെ പദ്ധതിയാണിത്. ഭാവിയിൽ പൗരത്വ നിയമവുമായും ഇതിനെ ബന്ധിപ്പിച്ചേക്കും. ജർമനിയിൽ അഡോൾഫ് ഹിറ്റ്ലർ നടപ്പാക്കിയ ന്യൂറംബർഗ് നിയമങ്ങളുമായും സാദൃശ്യമുണ്ട്. ഈ നടപടികളെല്ലാം ബിജെപി സർക്കാരിന്റെ നവഫാസിസ്റ്റ് പ്രവണതകളെ തുറന്നുകാട്ടുന്നതാണ്.


കേരളത്തിലെ യുഡിഎഫ് സർക്കാര്‍ മൃദുഹിന്ദുത്വ നടപടികളാണ് സ്വീകരിക്കുനന്ത്. ​ഗവർണർ ആർഎസ്എസുകാരെ യൂണിവേഴ്സിറ്റികളിൽ വൈസ് ചാൻസലർമാരായി നിയമിച്ചപ്പോൾ സർക്കാർ യാതൊരു എതിർപ്പും ഉന്നയിച്ചില്ല. വിഴിഞ്ഞത്തെ ഓഹരിക്കൈമാറ്റം സംബന്ധിച്ച് ദുർബലമായ വാദങ്ങളാണ് സർക്കാർ ഉയർത്തുന്നത്.


കേന്ദ്ര ട്രേഡ് യൂണിയനുകളും സംയുക്ത കിസാൻ മോർ‌ച്ചയും പ്രഖ്യാപിച്ചിട്ടുള്ള ആ​ഗസ്ത് 10ലെ പ്രക്ഷോഭത്തിന് പാർടി പിന്തുണ നൽകുമെന്നും എം എ ബേബി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home