തദ്ദേശ തെരഞ്ഞെടുപ്പ്, പഞ്ചാബിലും തെലങ്കാനയിലും ഇന്ന് വോട്ടെണ്ണൽ

ഹൈദരബാദ്: പഞ്ചാബിലെയും തെലങ്കാനയിലെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടപ്പിന്റെ വോട്ടെണ്ണൽ ഇന്ന്. പഞ്ചാബിലെ ജില്ലാ പരിഷത്ത്, പഞ്ചായത്ത് സമിതി വോട്ട് എണ്ണൽ പുരോഗമിക്കുന്നു.
22 ജില്ലാ പരിഷത്തുകളിലെ 347 സോണുകളിലേക്കും 153 പഞ്ചായത്ത് സമിതികളിലെ 2,838 സോണുകളിലേക്കുമുള്ള അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനായി ഡിസംബർ 14 നാണ് വോട്ടെടുപ്പ് നടന്നത്. 48 ശതമാനം വോട്ടർമാർ പോളിംഗ് രേഖപ്പെടുത്തി. 9,000 ൽ അധികം സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ടായിരുന്നു.
തെലങ്കാനയിലെ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടവും വോട്ട് എണ്ണലും ഇന്ന് തന്നെയാണ്. അവസാന ഘട്ട വോട്ടെടുപ്പ് രാവിലെ 7 മണിക്ക് ആരംഭിച്ച് ഉച്ചയ്ക്ക് 1 മണിക്ക് അവസാനിക്കും. വോട്ടെണ്ണൽ ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിക്കും.
ആകെ 12,652 സർപഞ്ച് സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ട്. 75,725 പേർ വാർഡ് അംഗ സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്നു. 394 സർപഞ്ചുകളെയും 7,908 വാർഡ് അംഗങ്ങളെയും ഏകകണ്ഠമായി തെരഞ്ഞെടുത്തു.
36,483 പോളിംഗ് സ്റ്റേഷനുകളിലായി 53 ലക്ഷം വോട്ടർമാർ വോട്ടെടുപ്പിൽ പങ്കെടുക്കാൻ അർഹരായി. ആകെ 3,752 ഗ്രാമപഞ്ചായത്തുകളിലേക്കും 28,410 വാർഡുകളിലേക്കുമാണ് വോട്ടെടുപ്പ്.
തെലങ്കാനയിൽ ഡിസംബർ 11 ന് നടന്ന ആദ്യ ഘട്ട തിരഞ്ഞെടുപ്പിൽ 84.28 ശതമാനം പോളിംഗ് രേഖപ്പെടുത്തിയപ്പോൾ, ഡിസംബർ 14 ന് നടന്ന രണ്ടാം ഘട്ട തിരഞ്ഞെടുപ്പിൽ 85.86 ശതമാനം പോളിംഗ് രേഖപ്പെടുത്തി.










0 comments