മദ്യനയക്കേസ്: കെജ്‌രിവാളിനെ പിന്നിൽ നിന്ന് കുത്തിയത് കോൺഗ്രസ്

ന്യൂഡൽഹി: ഡൽഹി സർക്കാരിന്റെ മദ്യനയത്തിന്റെ പേരിൽ മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ കേസിൽ കുടുക്കാൻ ബിജെപിയെ സഹായിച്ചത് കോൺഗ്രസ്. മദ്യനയത്തിൽ അഴിമതി ആരോപിച്ച് 2022 ജൂൺ മൂന്നിന് അന്നത്തെ പിസിസി പ്രസിഡന്റ് അനിൽ ചൗധരിയാണ് ഡൽഹി പൊലീസിന് പരാതി നൽകിയത്. ഇതിന്മേൽ പൊലീസ് നടപടി തുടങ്ങിയെന്ന് അവകാശപ്പെട്ട് എഐസിസി വക്താവ് പവൻ ഖേര പരാതിയുടെ പകർപ്പ് ട്വീറ്റ് ചെയ്‌തു.
മദ്യനയത്തിന്റെ പേരിൽ ആരോപണം ഉയർന്നെങ്കിലും കേസുമായി മുന്നോട്ട് പോകാൻ മതിയായ തെളിവുകൾ ഡൽഹി പൊലീസിന് ലഭിച്ചിരുന്നില്ല. 100 കോടി രൂപയുടെ കോഴകൈമാറ്റം ബിജെപി ആരോപിച്ചെങ്കിലും ഇതിനും തെളിവുണ്ടായിരുന്നില്ല. കോൺഗ്രസിന്റെ കത്ത് ലഭിച്ചതോടെയാണ് അന്നത്തെ ലഫ്. ഗവർണർ നിയമനടപടിക്ക് അനുമതി നൽകിയത്. സിബിഐയെയുടെയും ഇഡിയുടെയും വാദങ്ങൾ തുടക്കം മുതൽ കോടതികൾ നിശിതമായി വിമർശിച്ചിരുന്നു.
2025 ഫെബ്രുവരിയിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആംആദ്മി പാർടിയ്ക്ക് ഏറ്റ തിരിച്ചടിക്ക് പ്രധാനകാരണം മദ്യനയക്കേസായിരുന്നു. തുടർച്ചയായി മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പിൽ എഎപിയിൽനിന്ന് ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടി വന്നതിന്റെ രാഷ്‌ട്രീയപ്പക തീർക്കാൻ കോൺഗ്രസ് മദ്യനയക്കേസ് ഉപയോഗിക്കുകയായിരുന്നു.











0 comments